പെരുവംമൂഴി പാലത്തിലെ വഴിവിളക്കുകൾ പ്രവർത്തനരഹിതം : ഇരുട്ടിന്റെ മറവിൽ പുഴയിലേക്ക് മാലിന്യം തള്ളുന്നതായി പരാതി
പിറവം : ഐക്കരനാട് – രാമമംഗലംപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുവംമൂഴി പാലത്തിലെ വഴിവിളക്കുകൾ തകരാറിലായി. ഇതോടെ രാത്രിയുടെ മറവിൽ പാലത്തിന്റെ പരിസരത്തും പുഴയിലേക്കും മാലിന്യം വലിച്ചെറിയുന്നതായി പരാതി. നേരത്തെ പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് പാലത്തിലും പരിസരത്തുമായി വഴി വിളക്കുകൾ സ്ഥാപിച്ചിത്. എന്നാൽ പലതും ഇപ്പൾ തകരാറിലായി. ഗാർഹിക മാലിന്യങ്ങൾക്കു പുറമെ അറവുമാലിന്യവും, ചെറുകിട വ്യവസായ യൂണിറ്റുകളിൽ നിന്നുള്ള അവശിഷ്ങ്ങളുമെല്ലാം ഇവിടെ തള്ളിയിട്ടുണ്ട്. പാലത്തിൽ നിന്നു പുഴയിലേക്കു വലിച്ചെറിയുമ്പോൾ കൈവരിയിൽ തട്ടി നിൽക്കുന്ന മാലിന്യങ്ങളാണ് തെളിവായുള്ളത്. കിടപ്പു രോഗികളുടെ വസ്ത്രങ്ങളും മറ്റും ഇങ്ങനെ കണ്ടെത്തിയിരുന്നു. പുഴയോരത്തുള്ള കുറ്റിക്കാട്ടിലും മാലിന്യ ശേഖരം തള്ളുന്നുണ്ട്. ചൂണ്ടി കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസ് പെരുവംമൂഴിയിൽ നിന്നു നിന്നു 2.5 കിലോമീറ്ററോളം താഴെഭാഗത്താണു. വേനൽകാലത്തു പമ്പിങിനായി ജലനിരപ്പ് താഴാതിരിക്കാൻ രാമമംഗലത്ത് തടയണയും നിർമ്മിച്ചിട്ടുണ്ട്. നീരൊഴുക്കു കുറയുന്ന സമയത്തു തടയണയിൽ മാലിന്യങ്ങൾ അടിയും.എറണാകുളം,ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കുള്ള ഒട്ടേറെ കുടിവെള്ള പദ്ധതികൾക്കു പുഴയിൽ നിന്നു വെള്ളം ശേഖരിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അവഗണിച്ചാണു മാലിന്യം തള്ളുന്നത്. പാലത്തിലും പരിസരത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും, വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ചിത്രം : രാമമംഗലം പെരുവംമൂഴി പാലം .
