യുഡിഎഫ് കൗൺസിലറുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നഗരസഭ ഭരണസമിതി പത്രസമ്മേളനം നടത്തി.
കൂത്താട്ടുകുളം : യുഡിഎഫ് കൗൺസിലറുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നഗരസഭ ഭരണസമിതി പത്രസമ്മേളനം നടത്തി. പത്രസമ്മേളനത്തിൽ നിന്നും പ്രതിപക്ഷ കൗൺസിലർ വിട്ടുനിന്നു.
തിരുവോണനാളിൽ യുഡിഎഫ് കൗൺസിലർ അഡ്വ. ബോബൻ വർഗീസ് നടത്തിയ നിരാഹാര
നിൽപ്പു സമരം രാഷ്ട്രീയ നാടകം മാത്രമെന്ന് എൽഡിഎഫ് ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
വാർത്ത സൃഷ്ടിക്കാൻ നടത്തിയ സമരത്തെ യുഡിഎഫിലെ നേതാക്കളൊ അംഗങ്ങളോ, പൊതു സമൂഹമോ ഏറ്റെടുത്തില്ല. സമരത്തിൽ ഉന്നയിച്ച വിഷയങ്ങളെല്ലാം യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണ് നഗരസഭ അധികൃതരുടെ വിശദീകരണം.
സ്ട്രീറ്റ് ലൈറ്റ് നന്നാക്കാൻ 5 ലക്ഷം രൂപക്കാണ് കരാർ. ഒരു വാർഡിൽ 32 ലൈറ്റ് വീതം നന്നാക്കി അതത് കൗൺസിലർമാർ ഒപ്പിട്ടു തന്ന ബില്ലുകൾ മാത്രമാണ് മാറ്റി നൽകിയത്. എല്ലാ വാർഡിലെയും എല്ലാ ലൈറ്റുകളും നന്നാക്കാനായിട്ടില്ല. അടുത്ത വർഷം 10 ലക്ഷത്തിൻ്റെ കരാറാണ് ഉണ്ടാകുക. അപ്പോൾ കൂടുതൽ ലൈറ്റുകൾ നന്നാക്കാനാകും.
ഗുണനിലവാരം ഉറപ്പാക്കാൻ കൗൺസിൽ തീരുമാനപ്രകാരം നിശ്ചിത കമ്പിനിയുടെ ബൾബാണ് ഉപയോഗിച്ചത് എന്ന് നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പറഞ്ഞു.
ഗവ.ആശുപത്രിയുടെ പഴയ ഒപി മന്ദിരം പൊളിക്കൽ പൊതുമരാമത്ത് മാന്വൽ അനുസരിച്ച് പതിനയ്യായിരം രൂപയാണ് മതിപ്പ് വില .ആദ്യ ലേലത്തിൽ കരാറുകാർ ഒത്തുകളിച്ചതിനാൽ കൗൺസിൽ യോഗം ചേർന്ന് ക്യാൻസൽ ചെയ്തു. റീ ലേലം നടത്തി 9 ലക്ഷത്തിന് വിറ്റു. ഇതിൽ മറച്ചുവയ്ക്കാൻ ഒന്നുമില്ല.
പശുവില്ലാത്ത വീട്ടിലെ ഗുണഭോക്താവിന് തൊഴിലുറപ്പ് പദ്ധതിയിൽ പണം
നൽകരുതെന്ന പരാതി നിലനിൽക്കുന്നതിതാൽ ഒരു ബില്ലും, ഇരുപത്തഞ്ചാം
വാർഡിലെ കപ്പ കൃഷിയിലെ ബില്ലിലെ അവ്യക്ത സെക്രട്ടറി ചൂണ്ടിക്കാട്ടിയതിനാൽ മറ്റൊരു ബില്ലും തടഞ്ഞിട്ടുണ്ട്. കപ്പ കൃഷി ചെയ്ത തൊഴിലാളികളുമായി ചർച്ച ചെയ്ത് ബോധ്യപ്പെട്ട് അവസാനിപ്പിച്ച പ്രശ്നമാണ് മറ്റൊരു സമര കാരണമായത്.
മലിനജലം ഓടയിലേക്ക് ഒഴുക്കിയ ഹോട്ടലിന് നോട്ടീസ് നൽകി നടപടി സ്വീകരിച്ചത് കൗൺസിലർ ആക്ഷേപമായി ഉന്നയിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തി ചെയ്യുന്നവർക്കെതിരെ തുടർന്നും നടപടിയെടുക്കും. കൗൺസിലർ
ജനങ്ങളിൽ നിന്നും പാർട്ടിയിൽ നിന്നും ഒറ്റപ്പെട്ടപ്പോൾ പിടിച്ചു നിൽക്കാൻ നടത്തിയ നിലനിൽപ്പ് നാടകം മാത്രമാണ് ഓണ ദിവസം നഗരസഭക്കു മുന്നിൽ കണ്ടതെന്ന്
നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് എന്നിവർ പറഞ്ഞു.
