യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
പിറവം: യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ അത്താണി മാളിയേക്കൽ ബെന്നി (57) യെയാണ് പിറവം പോലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്വദേശിയായ യുവാവിൽ നിന്നും 12 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2023 മാർച്ചിലായിരുന്നു സംഭവം. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ബെന്നി ഒളിവിലായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വടക്കാഞ്ചേരിയിലെ ഭാര്യ വീട്ടിൽ നിന്നാണ് പിടികൂടിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ്
സംശയിക്കുന്നു. കണ്ണൂർ, തൃശൂർ ജില്ലകളിലായി 13 കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. പുത്തൻകുരിശ് ഡിവൈ.എസ്.പി നിഷാദ് മോൻ്റെ നിർദ്ദേശാനുസരണം പിറവം എസ്.എച്ച്.ഒ സന്തോഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്. ഐ. സെയ്തു മുഹമ്മദ്, എൻ.പി. ബിജു, എ. എസ്.ഐമാരായ ചന്ദ്രബോസ്, സന്ദീപ്, യോഹന്നാൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതി തൃശൂർ ആളൂർ മാടവന ജെറിൻ ഡേവിസ്, രണ്ടാം പ്രതി ജോൺ ഡേവിസ്, മൂന്നാം പ്രതി തൃശൂർ സ്വദേശി അനൂപ് രാജ്, അഞ്ചാം പ്രതി തൃശൂർ പേൾവാലി മംഗളൻ വീട്ടിൽ സുബീഷ് എന്നിവർക്കായി അന്വേഷണം നടന്നു വരികയാണ്. പ്രതികളിൽ ഒരാളുടെ ബന്ധുവായ ഒരു സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്കും മൂന്ന് ലക്ഷം രൂപ വാങ്ങിയതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും ഇവരെ ഉടൻ പിടികൂടുമെന്നും പിറവം പോലീസ് അറിയിച്ചു.
ചിത്രം : ബെന്നി മാളിയേക്കൽ
(57)
