ശ്രേഷ്ഠ ബാവായുടെ നാല്പതാം ചരമ ദിനാചരണത്തിൽ പങ്കെടുക്കാൻ പാത്രിയർക്കീസ് ബാവയെത്തും.
പുത്തന്‍കുരിശ് :ശ്രേഷ്ഠ ബാവായുടെ നാല്പതാം ചരമ ദിനാചരണത്തിൽ പങ്കെടുക്കാൻ ആകമാന സുറിയാനി സഭയുടെ പരമമേലദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായെത്തും.
മലങ്കര സഭയിലെ എല്ലാ പള്ളികളിലും നവംബര്‍ മാസം 29-ാം തീയതി വെള്ളിയാഴ്ച ശ്രേഷ്ഠ ബാവായുടെ 30-ാം ഓര്‍മ്മദിനം പ്രമാണിച്ച് വി. കുര്‍ബ്ബാനയും, നേര്‍ച്ച വിളമ്പും നടത്തുവാനും, 40-ാം അടിയന്തിരം ശ്രേഷ്ഠ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് മോര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ ഡംസംബര്‍ മാസം 9 തിങ്കളാഴ്ച വിപുലമായി നടത്തുവാനും സഭാ വർക്കിംങ്ങ് കമ്മിറ്റി തീരുമാനിച്ചു. സുറിയാനി സഭയുടെ പരമമേലദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ വി. കുര്‍ബ്ബാനയ്ക്കും, കബറിങ്കലെ ധൂപ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം പാത്രിയര്‍ക്കീസ് ബാവാ ഉത്ഘാടനം ചെയ്യും. ശ്രേഷ്ഠ ബാവായെ അനുസ്മരിച്ച് സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് അനുസ്മരണ സമ്മേളനം നടത്തുവാനും യോഗം തീരുമാനിച്ചു.
ശ്രേഷ്ഠ ബാവായുടെ പാവന സ്മരണയ്ക്കായി ശ്രേഷ്ഠ ബാവായുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് വാല്യങ്ങളായി ജീവചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിക്കുവാനും, ശ്രേഷ്ഠ ബാവായുടെ പ്രഭാഷണങ്ങളും, ആരാധനകളും, ശ്രേഷ്ഠ ബാവായും സഭയുമായി ബന്ധപ്പെട്ട ചരിത്ര രേഖകളും, അമൂല്യ വസ്തുക്കളും ഉള്‍പ്പെടുത്തി ഒരു ബൃഹത് ഡിജിറ്റല്‍ മ്യൂസിയം നിര്‍മ്മിക്കുവാനുള്ള പദ്ധതികള്‍ക്ക് വര്‍ക്കിംഗ് കമ്മിറ്റി രൂപം നല്‍കി. നവംബര്‍ മാസം 19-ാം തീയതി കൂടുന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളും.
ഇന്നു കൂടിയ വര്‍ക്കിംഗ് കമ്മറ്റിയോഗത്തില്‍ സഭാ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Get Outlook for Android
