തലകീഴായി മറിഞ്ഞ കാറിൽ കുടുങ്ങി വീട്ടമ്മ; രക്ഷകരായി ജല അതോറിറ്റി ജീവനക്കാർ
പിറവം : നിയന്ത്രണംവിട്ട് ഇരുപത് അടിയോളം ആഴത്തിലേക്കു തലകീഴായി മറിഞ്ഞ കാറിനുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങിയ വീട്ടമ്മയ്ക്ക് രക്ഷകരായത് ജല അതോറിറ്റിയിലെ കരാർ ജീവനക്കാർ. ഊരമന പാത്തിക്കൽ സ്വദേശിനി ലിസി ചാക്കോയാണ് ഊരമന അമ്പലംപടി-ആഞ്ഞിലിച്ചുവട് റോഡിൽ മറിഞ്ഞ കാറിനുള്ളിൽ കുടുങ്ങിയത്. പിറവം ജല അതോറിറ്റിയിൽ പൈപ്പ് അറ്റകുറ്റപ്പണികൾ ചെയ്യുന്ന കരാർ ജോലിക്കാരായ പിറവം സ്വദേശി കെ.കെ. അശോക്കുമാർ, ഇടയാർ സ്വദേശി എം.ടി.രാജേഷ്കുമാർ എന്നിവരാണ് ലിസിയുടെ തക്ഷക്കെത്തിയത്. വെള്ളിയാഴ്ച രാവിലെ പള്ളിയിൽ നിന്നു വീട്ടിലേക്കു കാർ ഓടിച്ചു മടങ്ങുകയായിരുന്നു ലിസി. കുത്തനെ ഉള്ള കയറ്റവും വളവുകളും ചേരുന്ന ഭാഗത്താണ് കാർ അപകടത്തിൽപെട്ടത്. സംരക്ഷണ ഭിത്തിയോ ക്രാഷ് ബാരിയറുകളോ ഇവിടെ ഇല്ല. വളവു തിരിരിഞ്ഞപ്പോൾ കാർ നിയന്ത്രണം വിട്ടു മറിഞ്ഞിരിക്കാമെന്നാണു കരുതുന്നത്. പാത്തിക്കൽ ഭാഗത്തുണ്ടായ പൈപ്പ് ചോർച്ച പരിഹരിക്കുന്നതിന് ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നു അശോക് കുമാറും രാജേഷ് കുമാറും. പിന്നിലിരുന്ന രാജേഷാണു ദൂരെ തലകീഴായി കിടക്കുന്ന കാർ കണ്ടത്. ഉടൻ തന്നെ തിരികെയെത്തി രാജേഷ്കുമാർ മൺ തിട്ടയിലൂടെ പിടിച്ചിറങ്ങി വാഹനത്തിന് അരികിലെത്തി. ഗ്ലാസിനുള്ളിലൂടെ നോക്കിയപ്പോഴാണു ഗുരുതര പരുക്കുകളോടെ ലിസിയെ കണ്ടെത്തിയത്. പിന്നാലെനാട്ടുകാരുടെ സഹായത്തോടെയാണ് ലിസിയെ വാഹനത്തിനു പുറത്തെത്തിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ലിസി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
