പിറവം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ഉടൻ ആരംഭിക്കും. അനൂപ് ജേക്കബ് എം.എൽ.എ.
പിറവം : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പിറവം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിലേക്കായി നിര്‍വഹണ ഏജന്‍സിയായി ഇന്‍കെലിനെ ചുമതലപ്പെടുത്തിയതായി അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. കിഫ്‌ബി പദ്ധതി വഴി അനുവദിച്ച 5.30 കോടി രൂപയിൽ 1.50 കോടി രൂപയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചിരുന്നു. ബാക്കിയുള്ള 3.80 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനയിട്ടാണ് ഇന്‍കെലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 4 ക്ലാസ് റൂം, ലാബുകള്‍, ലൈബ്രറി, റീഡിംഗ് റൂം, സ്റ്റാഫ് റൂം, ആധുനിക നിലവാരത്തിലുള്ള ടോയ് ലെറ്റുകള്‍, ഭിന്നശേഷി സൗഹൃദമായ ടോയ് ലെറ്റ്, റാമ്പ് ഉള്‍പ്പെടെ പ്രത്യേകമായ വാഷ് ഏരിയ ഉള്‍പ്പെടെയുള്ള പുതിയ ബ്ലോക്കും, സ്കൂളിന് പ്രവേശന കവാടവുമാണ് രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ രണ്ടാംഘട്ട വികസനത്തിന് ഗവണ്‍മെന്റ് തലത്തില്‍ അനുമതി എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭാസ വകുപ്പ് മന്ത്രിയെ എം.എല്‍.എ നേരില്‍ കണ്ട് ചര്‍ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വിദ്യാഭാസ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ എം.എല്‍.എ-യുടെ സാനിദ്ധ്യത്തില്‍ കൂടിയ യോഗത്തില്‍ കൈറ്റിനെ നിര്‍വഹണ ഏജന്‍സിയാക്കാന്‍ തീരുമാനിച്ചെങ്കിലും കൈറ്റ് പ്രവൃത്തി ഏറ്റെടുക്കാന്‍ തയ്യാറായില്ല. പിന്നീട് അനൂപ് ജേക്കബ് എം.എല്‍.എ-യുടെ നിരന്തരമായ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് കൈറ്റിനു പകരം ഇന്‍കെലിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ടാംഘട്ട പ്രവൃത്തികളുടെ നിര്‍മ്മാണോദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കുമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു.
