പിറവത്ത് പൈപ്പ് പൊട്ടലും , റോഡിൽ യാത്ര തടസ്സവും , മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം
പിറവം :കഴിഞ്ഞ ദിവസങ്ങളിൽ പിറവത്ത് വിവിധ പ്രദേശങ്ങളിൽ നിരന്തരം കുടിവെള്ള പൈപ്പുകൾ പൊട്ടുകയും അത് നന്നാക്കുന്നതിന് വകുപ്പുകൾ തമ്മിൽ തർക്കം ഉണ്ടാവുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും സംയുക്ത യോഗം മുൻസിപ്പൽ ചെയർമാൻ കെ.ആർ. പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. കെ.എസ്.ടി.പി യുടെ നേതൃത്വത്തിൽ പെരുവ -പെരുവംമുഴി റോഡ് നിർമ്മാണത്തിനിടെ ഉണ്ടായ തടസ്സങ്ങളും ,കെ.എസ്.ഇ.ബിയുടെ കേബിൾ വിന്യാസം മൂലം ഉണ്ടായ കുഴികൾ വരുത്തി വെച്ച യാത്ര തടസ്സങ്ങളും , ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള നടപടികളും യോഗം ചർച്ച ചെയ്തു. ഇക്കാര്യങ്ങളിൽ ഉടനടി പരിഹാരം സ്വീകരിക്കാൻ അതാത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പെരുവംമുഴി റോഡിന്റെ ഓരം ബലപ്പെടുത്തുന്നതിന് വേണ്ടിയിട്ടുള്ള കോൺക്രീറ്റ് ജോലികൾ നടക്കുമ്പോൾ, റോഡിന് വീതി കൂട്ടുവാൻ വേണ്ടി സൈഡിലേക്ക് മാറ്റി സ്ഥാപിക്കേണ്ട ഇലക്ട്രിക് പോസ്റ്റുകൾ ഏതൊക്കെ എന്ന് തിട്ടപ്പെടുത്തുവാൻ കെഎസ്ടിപിയും, കെഎസ്ഇബിയും ജനപ്രതിനിധികളും ചേർന്നുള്ള സംയുക്ത ടീം തിങ്കളാഴ്ച രാവിലെ മുളക്കുളംകരിങ്കൽച്ചിറ മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിൽ സന്ദർശനം നടത്തുവാൻ തീരുമാനമെടുത്തതായും നഗരസഭ അദ്ധ്യക്ഷൻ കെ. ആർ പ്രദീപ് കുമാർ അറിയിച്ചു. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെകൂടാതെ ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡോമി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അരുൺ കല്ലറക്കൽ, ജയ്സൺ പുളിക്കൽ, ഷിബു തോമസ്, ജിൻസി രാജു , മറ്റു ജനപ്രതിനിധികൾ നഗരസഭാ സെക്രട്ടറി പ്രകാശ് കുമാർ എന്നിവർ പങ്കെടുത്തു
