മുളക്കുളം താന്നിമറ്റം-കുമ്മത റോഡ് യാഥാർഥ്യമായി
പിറവം: എറണാകുളം-കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന താന്നിമറ്റം കുമ്മത പാലിച്ചുവട് റോഡ് യാഥാർഥ്യമായി. എട്ട് മീറ്റർ വീതിയിലുള്ള റോഡ് പിറവം – കുത്താട്ടുകുളം റോഡിൽ പാലച്ചുവട് ജംഗ്ഷനിൽ നിന്നുമാരംഭിച്ച് ടി.വി പടി കുമ്മത വഴിയിലൂടെ പാടം കടന്ന് താന്നിമറ്റത്ത് എത്തിച്ചേരും . കോട്ടയം ജില്ലയിൽ നിന്നും എറണാകുളം ജില്ലയിലേക്കുള്ള സമാന്തര റോഡായി ഇത് ഉപയോഗിക്കാവുന്നതാണ്. മൂന്നു കിലോമീറ്ററോളമാണ് റോഡിന്റെ ദൈർഘ്യം. കോട്ടയം ജില്ലയിൽ മുളക്കുളം പഞ്ചായത്തിന്റെ അതിർത്തിവരെ റോഡ് നിർമ്മാണം പൂർത്തിയായിട്ട്് വർഷങ്ങൾ കഴിഞ്ഞു. പിറവം നഗരസഭയുടെ ഭാഗമായ മുളക്കുളം 18-ാം ഡിവിഷന്റെ ഭാഗത്ത് തർക്കങ്ങൾ മൂലം റോഡ് പൂർത്തീകരിക്കപ്പെടാതെ പോകുകയായിരുന്നു. അനൂപ് ജേക്കബ് എം.എൽ എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ അനുവദിച്ചു നിർമ്മാണം ആരംഭിച്ച കുമ്മത പാടത്തിനു കുറുകെയുള്ള അമ്പതു മീറ്ററോളം വരുന്ന അപ്രോച്ചു റോഡ് പൂർത്തിയായി. മോൻസ് ജോസഫ് എം.എൽ.എ ഫണ്ട് അനുവദിച്ചു തോടിന് കുറുകെയുള്ള പാലത്തിന്റെ നിർമ്മാണവും പൂർത്തിയായി.
അനൂപ് ജേക്കബ് എം.എൽ.എ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.ആർ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ അന്നമ്മ ഡോമി, മുളക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജെഫി ജോസഫ്, പിറവം നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ വത്സല വർഗീസ്, അഡ്വ. ഷിബു തോമസ്, ഡിവിഷൻ കൗൺസിലർ അനുമോൾ അനിൽ, കൗൺസിലർമാരായ ജിജി ജോജി, രമാ വിജയൻ, റെജി ചുള്ളിക്കൽ, എം.ശിവഗിരി, വി.ടി പ്രതാപൻ മുൻ കൗൺസിലർമാരായ പ്രശാന്ത് മമ്പുറത്ത്, ജോജിമോൻ ചാരുപ്ലാവിൽ ഡോമി ചിറപ്പുറം, ജോർജ് അലക്സ് ആനക്കോട്ടിൽ എന്നിവർ പങ്കെടുത്തു.
ചിത്രം: എറണാകുളം – കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന താന്നിമറ്റം-കുമ്മത റോഡ് അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
.
