നഷ്ടങ്ങളുടെ കണക്കുകൾ പേറുന്ന കെ.എസ്.ആർ.ടി.യെ സംബന്ധിച്ചിടത്തോളം ഡ്രൈവറായ ജെയ്സൺ ഒരു പ്രതീക്ഷയാണ്
കോലഞ്ചേരി:നഷ്ടങ്ങളുടെ കണക്കുകൾ പേറുന്ന കെ.എസ്.ആർ.ടി.യെ സംബന്ധിച്ചിടത്തോളം ഡ്രൈവറായ ജെയ്സൺ ഒരു പ്രതീക്ഷയാണ്. വരുമാനം കുത്തനെ കുറഞ്ഞത് മൂലം ആലപ്പുഴ ഡിപ്പോ ഓപ്പറേറ്റ് ചെയ്തിരുന്ന മൂന്നാർ സർവ്വീസ് റീ ഷേഡ്യൂൾ ചെയ്താണ് കായംകുളം ഡിപ്പോയ്ക്ക് നല്കിയത്. കഴിഞ്ഞ ദിവസം ആലുവ റയിൽവെക്ക് മുന്നിൽ ട്രെയിൻ ഇറങ്ങി വരുന്ന പരമാവധി യാത്രക്കാരെ വണ്ടിയിലേക്ക് പുറത്ത് നിന്ന് വിളിച്ച് കയറ്റുന്ന ജെയ്സൻ്റെ വീഡിയൊ വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറും തൻ്റെ ഔദ്യോഗിക ഫേസ് ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പൂതൃക്ക പഞ്ചായത്ത് ബ്ലായിപ്പടി സ്വദേശിയായ ജെയ്സൺ 12 വർഷം മുമ്പാണ് കെ.എസ്.ആർ.ടി.സി ബസ്സിൽ ഡ്രൈവറായി ജോലിക്ക് കയറിയത്. നിലവിൽ കായംകുളം ഡിപ്പോയിൽ നിന്നുള്ള മൂന്നാർ, കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ ബസ്സുകളാണ് ജെയ്സൺ മാറി മാറി ഓടിച്ച് വരുന്നത്. കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ,മുവാറ്റുപുഴ നിർമ്മല കോളജ് തുടങ്ങിയ പഠന കാലയളവിൽ ജാവലിൻ ത്രോയിൽ എം.ജി സർവ്വകലാശാലയിൽ നിന്ന് ഒന്നാം സ്ഥാനവും എൻ.സി.സിയിൽ നിന്നുള്ള മത്സരത്തിൽ ദേശീയ തലത്തിൽ ആറാം സ്ഥാനവും നേടിയിരുന്നു ജെയ്സൺ.നാട്ടിൽ നടക്കുന്ന വടം വലി മത്സരങ്ങൾ മുതൽ പഞ്ചായത്ത് മേളകളിലും പൊതു പ്രവർത്തകനായ ജെയ്സൺ യുവാക്കൾക്ക് ഒരു ആവേശമാണ്. തലയെടുപ്പുള്ള ആനവണ്ടിയിൽ കൂളിംഗ് ഗ്ലാസ്സും വച്ചുള്ള ജെയ്സൻ്റെ ഡ്രൈവിംഗ് യാത്രക്കാർക്കും ആവേശം നിറയ്ക്കുന്നതാണ്. ഭാര്യ: നിഷ
ഏക മകൻ: എട്ടാം ക്ലാസ് വിദ്യാർത്ഥി ജോനാഥാൻ ജെയ്സൺ.
ഫോട്ടോ: (1)ആലുവ റയിൽവെക്ക് മുന്നിൽ ട്രെയിൻ ഇറങ്ങി വരുന്ന യാത്രക്കാരെ പുറത്ത് നിന്ന് വണ്ടിയിലേക്ക് വിളിച്ച് കയറ്റുന്ന ജെയ്സൺ.
2. ജാവലിൻ ത്രോയിലെ വിജയിയായ ജെയ്സൺ ( ഫയൽ ചിത്രം)

(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)
