കൊലപാതക ശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
രാമമംഗലം : കൊലപാതക ശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. രാമ മംഗലം കിഴുമുറി പുളവൻമലയിൽ വീട്ടിൽ രതീഷ് (കാര 35) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ‘ഓപ്പറേഷൻ ക്ലീനിന്‍റെ’ ഭാഗമായി ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. രാമമംഗലം, ഇടുക്കി ജില്ലയിലെ മുട്ടം പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കവർച്ച, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടയൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. രാമമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ സോണി എന്നയാളെയാണ് വധിക്കാൻ ശ്രമിച്ചത്. നിരന്തരം കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്ന രതീഷിനെ 2023 ഫെബ്രുവരി മുതൽ 6 മാസത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ രാമമംഗലം കടവ് ഭാഗത്ത് സ്ത്രീയെ ആക്രമിച്ച് വള കവർച്ച ചെയ്തതിന് രാമമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. രാമമംഗലം പോലീസ് സബ്ബ് ഇൻസ്പെക്ടർ ജി.ശശീധരന്‍റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.എ.അജീഷ്, പ്രശോഭ്.പി.നായർ, സിവിൽ പോലീസ് ഓഫീസർമാരായ സിജോയ് ചാക്കോ, പി.എസ്.അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
