മഴുവന്നൂർ സെൻ്റ് തോമസ് പള്ളിയിൽ വിധി നടപ്പാക്കാൻ ആയില്ല. ശക്തമായ പ്രതിഷേധത്തെ തുടർന്ന് പോലീസ് പിൻവാങ്ങി.
കോലഞ്ചേരി: യാക്കോബായ വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മഴുവന്നൂർ സെൻ്റ് തോമസ് പള്ളിയിൽ വിധി നടപ്പാക്കാൻ ആയില്ല. സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കാൻ മഴുവന്നൂർ പള്ളിയിൽ ഇന്നലെ ഉച്ചയോടെ പെരുമ്പാവൂർ എ.എസ്.പി ശക്തി സിങ്ങ് ആര്യയുടെ നേതൃത്വത്തിൽ 50 അംഗ പോലീസ് സംഘവും ഫയർ ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു. പൂട്ട് പൊളിക്കാനുള്ള പോലീസ് നീക്കം വിജയിച്ചെങ്കിലും യാക്കോബായ വിശ്വാസികളുടെ ശക്തമായ ചെറുത്ത് നിൽപ്പിനെ തുടർന്ന് പോലീസ് സംഘം ഉച്ചയ്ക്ക് മൂന്നരയോടെ പിൻവാങ്ങുകയായിരുന്നു. പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് വൈദികരും ട്രസ്റ്റിമാരുമുൾപ്പടെ പതിനഞ്ച് പേർക്കെതിരേയും കണ്ടാലറിയാവുന്ന 100 പേർക്കെതിരേയും കേസ്സ് എടുത്തിട്ടുണ്ട്. ജില്ലയിൽ മഴുവന്നൂർ സെൻ്റ് തോമസ് പള്ളിയെ കൂടാതെ പുളിന്താനം, ഓടയ്ക്കാലി പള്ളികളിലും കോടതി വിധി നടപ്പാക്കാൻ കളക്ടർക്ക് നിർദേശം നൽകിയിരുന്നു.
ഫോട്ടോ: 1) പള്ളിയുടെ ഗെയ്റ്റിൻ്റെ പൂട്ട് പൊളിക്കുന്ന പോലീസ്.
ഫോട്ടോ:2) മഴുവന്നൂർ സെൻ്റ് തോമസ് പള്ളിയിൽ വിധി നടപ്പിലാക്കാൻ എത്തിയ പോലീസും ചെറുത്ത് നിൽക്കുന്ന യാക്കോബായ വിശ്വാസികളും.
(സജോ സക്കറിയ ആൻഡ്രൂസ് -കോലഞ്ചേരി)
