പിറവത്ത് മിണ്ടാപ്രാണിയോട് ക്രൂരത, പശുക്കളെ വെട്ടിപ്പരിക്കേല്പിച്ചു, ഒരെണ്ണം ചത്തു.
പിറവം : എറണാകുളം ജില്ലയിലെ എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ പശുവിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്ന് അയല്‍വാസിയുടെ പശുവിനെ വെട്ടിക്കൊന്നു. 5 പശുക്കളെ വെട്ടിപ്പരിക്കേല്പിച്ചു. ക്രൂരകൃത്യം ചെയ്ത എടക്കാട്ടുവയല്‍ സ്വദേശി പി രാജുവിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസി പശുക്കളെ വളർത്തുന്നത് കൊണ്ട് തന്റെ ജലസ്രോതസ്സില്‍ പ്രശ്നങ്ങളുണ്ടാകുന്നുവെന്നും കിണറ്റിലെ വെള്ളം മലിനമാകുന്നുവെന്നും കാണിച്ച് രാജു മുളന്തുരുത്തി പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ജില്ലാ കളക്ടർക്കും പരാതി നല്കി. എന്നാല്‍ പഞ്ചായത്ത് വന്ന് പരിശോധന നടത്തിയപ്പോള്‍ നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉടമസ്ഥൻ പശുവിനെ വളർത്തുന്നതെന്ന് കണ്ടെത്തി റിപ്പോർട്ട് നല്കി.തുടർന്ന് പ്രശ്നങ്ങള്‍ അവസാനിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കമുണ്ടായി. ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. തുടര്‍ന്ന് രാജു വെട്ടുകത്തിയുമായി എത്തി പശുക്കളെ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു പശു ചത്തു. പശുവിന്റെ ഉടമസ്ഥർ കൂടുതല്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.
ചിത്രം : പശുവിനെ വെട്ടി പരിക്കേൽപ്പിച്ച നിലയിൽ .