മുണ്ടക്കൈ, ചൂരല്‍ ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു.
വയനാട് : മുണ്ടക്കൈ, ചൂരല്‍ ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇന്നലെ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ ദുഷ്‌കരമായ മുണ്ടക്കൈ മേഖലയില്‍ ഇന്ന് പുലർച്ചെയോടെ തന്നെ സൈന്യമുള്‍പ്പെടെ രക്ഷാദൗത്യം ആരംഭിച്ചു.174 മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രാവിലെ നടത്തിയ തെരച്ചിലില്‍ വീണ്ടും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.
മുണ്ടക്കൈയില്‍ ഒരു വീട്ടില്‍ സോഫയില്‍ ഇരിക്കുന്ന നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സന്നദ്ധ പ്രവർത്തകർ അറിയിച്ചു. വീട് തകർന്നു കിടക്കുന്ന നിലയിലായതിനാല്‍ ഈ മൃതദേഹങ്ങള്‍ പുറത്തേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. വലിയ കട്ടിംഗ് മെഷീനുകളടക്കം ഇവിടേക്ക് എത്തിച്ചാല്‍ മാത്രമേ മൃതദേഹങ്ങള്‍ പുറത്തേക്ക് എത്തിക്കാൻ സാധിക്കൂ എന്നാണ് ഇവർ പറയുന്നത് .
സമീപത്തുള്ള വീടുകളില്‍ നിന്നും ദുർഗന്ധം വമിക്കുന്നതായും സന്നദ്ധ പ്രവർത്തകർ പറയുന്നു. ഈ വീടുകളിലെല്ലാം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പല വീടുകളിലും ശരീര ഭാഗങ്ങള്‍ ചിതറി കിടക്കുന്ന നിലയില്‍ കണ്ടതായും വിവരമുണ്ട്.
