മഴയ്ക്ക് ശമനം വന്നതോടെ കൂത്താട്ടുകുളം നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു
- കൂത്താട്ടുകുളം : മഴയ്ക്ക് ശമനം വന്നതോടെ കൂത്താട്ടുകുളം നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു ki. ബസ് സ്റ്റാൻഡ് പരിസരത്തെ അഴുക്കുചാലുകളും ടൗൺ തോടും ശുചിയാക്കുന്ന ജോലികളാണ് ഇന്നലെ നടന്നത്.
സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മുതൽ ജയന്തി റോഡ് വരെയുള്ള ഭാഗത്തെ തോടും വൃത്തിയാക്കി. തോട്ടിൽ ജെസിബി ഇറക്കി മൺതിട്ടകളും മാലിന്യങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കി. തോടിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ നിറഞ്ഞ നിലയിലായിരുന്നു. മഴ ആരംഭിച്ചതിനെ തുടർന്ന് നിർത്തിവച്ചിരുന്ന ശുചീകരണ പ്രവർത്തനങ്ങളാണ് പുനരാരംഭിച്ചത്.
ഇതോടൊപ്പം ഈ ഭാഗത്തെ റോഡിൽ ടൈൽ വിരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് സമീപവും സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപവും കോൺക്രീറ്റ് ടൈൽ വിരിക്കുന്ന ജോലി പൂർത്തിയായി. ഇനി റോഡിന്റെ വശങ്ങളും ചപ്പാത്തും കോൺക്രീറ്റ് ചെയ്യേണ്ടതുണ്ട്. ഈ ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് റോഡ് പൊതുജനങ്ങൾക്ക് തുറന്നു നൽകുമെന്ന് അധികൃത അറിയിച്ചു.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ റോഡിന് ശാപമോശം ലഭിച്ചിരിക്കുന്നത്. ദിവസവും നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഈ റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു.
ഫോട്ടോ : കൂത്താട്ടുകുളം ടൗൺ തോട് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നു.
