രാമമംഗലം പെരുംതൃക്കോവിലിൽ നാളികേരം തൂളിച്ചു
പിറവം : വിഷുവിളക്ക് ഉത്സവത്തിന്റെ 9-ാം ദിനം രാമമംഗലം പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ പ്രസിദ്ധമായ നാളികേരം തൂളിക്കൽ നടന്നു. ഉച്ചയ്ക്ക് ശീവേലിയുടെ അവസാന പ്രദക്ഷിണം വടക്കെ നടയിലെത്തിയപ്പോഴാണ് ദുരിത നിവാരണത്തിനും ഇഷ്ടകാര്യ സാധ്യത്തിനുമായി ഭക്തിനിർഭരമായ നാളികേരം തൂളിക്കല് നടന്നത്. ഉപദേവനായ ഉണ്ണിഭൂതത്തിന് കാണിക്കയായി ലഭിച്ച നൂറു കണക്കിനു നാളികേരങ്ങളാണ് ക്ഷേത്രം ഊരാണ്മ ഭാരവാഹികളുടെ നേതൃത്വത്തിൽ തൂളിച്ചത്. ഉണ്ണിബ്ദൂതത്തിന് ഉച്ചപ്പൂജയുടെ തുടർച്ചയായി ശ്രീബലി നടന്നു. 6 ഗജവീരൻമാർ പങ്കെടുത്ത എഴുന്നള്ളിപ്പിൽ ഗജവീരൻമാരായ മുണ്ടയ്ക്കൽ ശിവനന്ദൻ നരസിംഹ മൂർത്തിയുടെയും അമ്പാടി മഹാദേവൻ ഉണ്ണിബ്ഭൂതത്തിന്റെയും തിടമ്പേറ്റി. കാഞ്ചികാമകോടി പീഠം ആസ്ഥാന വിദ്വാൻ വൈക്കം ഷാജി, വൈക്കം സുമോദ്, ചെറായി മനോജ്, തിരുമല ഹരി എന്നിവരുടെ നേതൃത്വത്തിൽ നാദസ്വരം അകമ്പടിയായി. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും അരങ്ങേറി. തുടർന്നാണു നാളികേരം തുളിക്കൽ ആരംഭിച്ചത്. കലാപരിപാടികളുടെ തുടർച്ചയായി പള്ളിവേട്ടയ്ക്കെഴുന്നള്ളിപ്പ് ആരംഭിച്ചു. കുനിശേരി അനിയൻ മാരാർ, പറക്കാട്ട് തങ്കപ്പൻ മാരാർ, വൈക്കം ചന്ദ്രൻ മാരാർ, ഊര്മന അജിതൻ മാരാർ, കല്ലേക്കുളങ്ങര കൃഷ്ണ വാരിയർ, പെരുവനം ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചാരിമേളം അകമ്പടിയായി.
ചിത്രം : വിഷുവിളക്ക് ഉത്സവത്തിന്റെ ഭാഗമായി രാമമംഗലം പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ നടന്ന നാളികേരം തൂളിക്കൽ
.
