പിറവം മണ്ഡലത്തിൽ വോട്ടെടുപ്പ് തികച്ചും സമാധാനപരം
പിറവം : 206 ബൂത്തുകളുള്ള പിറവം നിയോജക മണ്ഡലത്തിലെ വോട്ടെടുപ്പ് തികച്ചും സമാധാനപരമായിരുന്നു. എങ്ങും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ടു ചെയിതിട്ടില്ല . പിറവം കുന്നുംപുറം സ്‌കൂളിലെ പോളിങ് ബൂത്തിൽ വോട്ടിംഗ് മിഷ്യൻ തകരാറിലായത് മൂലം 7 മണിക്ക് പോളിംഗ് ആരംഭിക്കാൻ കഴിഞ്ഞില്ല. അരമണിക്കൂറിന് ശേഷമാണ് തകരാർ പരിഹരിച്ച് പോളിംഗ് ആരംഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി സാബു.കെ.ജേക്കബ് കുടുംബസമേതം ഈ സമയം വോട്ട് ചെയ്യാൻ എത്തിയിരുന്നു. മാതൃക ബൂത്തായ പിറവം എം കെ എം ഹൈസ്കൂളിൽ എട്ടുമണിയോടെ വോട്ടിംഗ് മെഷീൻ തകരാറിലായി. പകരം മെഷീൻ എത്തിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്. പുതിയ മെഷീൻ സ്ഥാപിച്ചതിനാൽ മോക് പോളിംഗ് ഉൾപ്പെടെ വീണ്ടും നടത്തി. മെഷീൻ തകരാറിലായതിനെ തുടർന്ന് 15 മിനിറ്റോളം മാത്രമാണ് വോട്ടിംഗ് തടസ്സപ്പെട്ടത്. 4 ബൂത്തുകൾ പ്രവർത്തിച്ച പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ രാവിലെ വോട്ടു ചെയ്യാൻ വൻ തിരക്ക് ഉണ്ടായിരുന്നു. പക്ഷെ ഉച്ചക്ക് ശേഷം പോളിങ് മന്ദ ഗതിയിലായി. പാമ്പാക്കുട, രാമമംഗലം പഞ്ചായത്തുകളിൽ രാവിലെ തന്നെ ബൂത്തുകളിൽ വലിയ തിരക്ക് അനുഭവപെട്ടു. എന്നാൽ വോട്ടെടുപ്പ് മന്ദഗതിയിലാണെന്ന് ആദ്യം പരാതി ഉയർന്നിരുന്നു. വോട്ട് ചെയ്തതിന് ശേഷം ബീപ്പ് ശബ്ദം കേൾക്കാൻ താമസം നേരിട്ടതാണ് പരാതിക്ക് ഇടയാക്കിയത്. എംടിഎം സ്‌കൂളിലെ ബൂത്തിൽ വെളിച്ചക്കുറവ് ആണെന്നും വോട്ടർമാർ പരാതിപ്പെട്ടു. തുടർന്ന് വോട്ടിംഗ് യന്ത്രത്തിന് സമീപം മറ്റൊരു ലൈറ്റ് ഇട്ടാണ് പ്രതിസന്ധി പരിഹരിച്ചത്. പാമ്പാക്കുട ഗവ.ഹയർസെക്കന്ററി സ്‌കൂളിലെ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് പത്ത് മിനിറ്റോളം പോളിംഗ് തടസപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥർ തന്നെ തകരാർ പരിഹരിക്കുകയായിരുന്നു. പിറവം മണ്ഡലത്തിൽ പ്രാഥമിക കണക്കുകളിൽ 74 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. അവസാന കണക്കുകളിൽ മാറ്റം വരും .
ചിത്രം : പിറവം രാമമംഗലം ഹൈസ്‌കൂളിലെ ബൂത്തിൽ വോട്ടർമാരുടെ നീണ്ട നിര .
