പിറവം നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഇടതുപക്ഷം പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം യു.ഡി.എഫ്.
പിറവം : പിറവം നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ജിൻസി രാജുവിനെ വരണാധികാരി വിജയിയായി പ്രഖ്യാപിക്കുകയും, അദ്ദേഹത്തിന്റെ നിർദേശപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയും ചെയ്തിട്ടുള്ളതാണ്.രണ്ടു സ്ഥാനാർഥികൾക്കും തുല്യ വോട്ടുകൾ ലഭിച്ചതിനെ തുടർന്ന് വിജയിയെ പ്രഖ്യാപിക്കുന്നതിനായി നറുക്കെടുപ്പ് നടത്തുന്നതിന് മുന്നോടിയായി കൗൺസിലർമാരുടെയും, പൊതു ജനങ്ങളുടെയും, പോലീസിന്റെയും, മാധ്യമങ്ങളുടെയും, സാന്നിധ്യത്തിൽ നറുക്കെടുപ്പ് രീതി എങ്ങനെയായിരിക്കണമെന്ന് വരണാധികാരി വിശദീകരിക്കുകയും ചെയ്തു. ഇത് രണ്ട് വിഭാഗവും അംഗീകരിച്ചതിന് ശേഷമാണ് നറുക്കെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്നുള്ളത് വരണധികാരിയുടെ വിവേചനാധികാരമാണ്.തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ എങ്ങനെ വേണമെന്ന് വരണാധികാരി നിർദേശിച്ചപ്പോഴും, നറുക്കെടുപ്പ് നടത്തിയപ്പോഴും, വിജയിയെ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ നടന്നപ്പോഴും യാതൊരു വിധത്തിലുള്ള ആക്ഷേപവുമുന്നയിക്കാത്ത ഇടതുപക്ഷം രണ്ട് ദിവസത്തിന് ശേഷം ഇത്തരമൊരു നാടകവുമായി രംഗത്ത് വന്നിരിക്കുന്നത് ജാള്യത മറക്കാനാണെന്നു യു.ഡി.എഫ്. ആരോപിച്ചു.
എൽ. ഡി. എഫിലും സി.പി.എമ്മിലുമുണ്ടായ പടലപ്പിണക്കം മറയ്ക്കുവാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമാണ് ഇത്തരത്തിൽ അടിസ്ഥാനരഹിതമായ വാദങ്ങളുമായ് ഇടതുപക്ഷം രംഗത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച ചെയർപേഴ്സണെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെ രാഷ്ട്രീയമായും നിയമപരമായും
യു.ഡി.എഫ് നേരിടുമെന്നും യു.ഡി.എഫ്. നേതാക്കളായ ഡിസിസി സെക്രട്ടറി കെ ആർ പ്രദീപ്‌കുമാർ, യു.ഡി.എഫ്. ജില്ലാ സെക്രട്ടറി രാജു പാണലിക്കൽ, തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം, അരുൺ കല്ലറക്കൽ, തോമസ് തേക്കുമൂട്ടിൽ, ജോർജ് അലക്സ് തുടങ്ങിയവർ അറിയിച്ചു.
