പാലക്കുഴയില്‍ ഇടിമിന്നലേറ്റ് വീടിനും ഗാർഹിക ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു
കൂത്താട്ടുകുളം : പാലക്കുഴയില്‍ ഇടിമിന്നലേറ്റ് വീടിനും ഗാർഹിക ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മാറിക തോല്‍ക്കുടിയില്‍ സജീവന്റെ വീടിനാണ് ബുധനാഴ്ച ഇടിമിന്നല്‍ ഏറ്റത്.സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു. ശക്തമായ മിന്നല്‍ ആദ്യം പുരയിടത്തില്‍ നിന്നിരുന്ന മരത്തിലും തുടർന്ന് വീട്ടിലും പതിച്ചു. ഇടിമിന്നല്‍ ഉണ്ടായ സമയത്ത് സജീവിന്റെ അമ്മ കമലാക്ഷി വീടിന്റെ മുൻവശത്തെ കസേരയില്‍ ഇരിക്കുകയായിരുന്നു. മിന്നലിന്റെ ശക്തിയില്‍ വീടിന്റെ മുൻവശത്തെ കോണ്‍ക്രീറ്റ് തൂണ്‍ അടക്കമുള്ള ഭാഗങ്ങള്‍ തകർന്ന് കമലാക്ഷിയുടെ ദേഹത്തേക്ക് തെറിച്ച് വേണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മിന്നല്‍ ഏറ്റതിനെ തുടർന്ന് വീട്ടിലെ വയറിങ് പൂർണ്ണമായി കത്തി നശിച്ചു. ഇലക്‌ട്രിക് മീറ്ററിനും തകരാർ സംഭവിച്ചു. റൂമിനുള്ളിലെ സീലിങ് തകർന്ന നിലയിലാണ്. ഭിത്തികള്‍ക്കും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. സംഭവ സമയം സജീവന്റെ ഭാര്യയും അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
അതേസമയം കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റന്നാള്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലയിലും മഞ്ഞ അലർട്ട് ആണ്.
