നടക്കാവ് കൂത്താട്ടുകുളം റോഡ് നവീകരണത്തിന്റെ ഭാഗമായി മാർക്കറ്റ് റോഡിലെ ഓടകള്‍ പൊളിച്ച് സ്ലാബുകള്‍ മാറ്റിയത് വ്യാപാരികള്‍ക്കും നാട്ടുകാർക്കും ദുരിതമാകുന്നു.
കൂത്താട്ടുകുളം : നടക്കാവ് കൂത്താട്ടുകുളം റോഡ് നവീകരണത്തിന്റെ ഭാഗമായി മാർക്കറ്റ് റോഡിലെ ഓടകള്‍ പൊളിച്ച് സ്ലാബുകള്‍ മാറ്റിയത് വ്യാപാരികള്‍ക്കും നാട്ടുകാർക്കും ദുരിതമാകുന്നു.
കടകളിലേക്കുള്ള വഴികള്‍ തടസപ്പെട്ടതോടെ വ്യാപാരം പൂർണമായും നിലച്ചു. മാർക്കറ്റ് റോഡിലെ ഓടകളുടെ സ്ലാബുകള്‍ ഉയർത്തിവച്ചിട്ട് നിലവില്‍ രണ്ടാഴ്ച പിന്നിട്ടു.
റോഡ് പൊളിക്കുന്നതിന് മുമ്പ് എം.എല്‍.എയോ നഗരസഭയോ യോഗം വിളിക്കാൻ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. നഗരസഭാധികൃതർ നേരത്തെ പൊളിച്ച ഓട 6 മാസം കഴിഞ്ഞിട്ടും പൂർവസ്ഥിതിയിലാക്കിയിട്ടില്ല. ഇതിനുപുറമേയാണ് ഇപ്പോള്‍ അര കിലോമീറ്റർ ദൂരം ഓടകള്‍ പൂർണമായും തുറന്നിട്ടിരിക്കുന്നത്. ചെറുകിട വ്യാപാരങ്ങള്‍ പ്രതിസന്ധിയിലായ ഘട്ടത്തിലെ നിർമ്മാണപ്രവർത്തനങ്ങള്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നുവെന്നാണ് ആക്ഷേപം.
പുതിയ സ്ലാബുകള്‍ തയ്യാറാക്കിയ ശേഷം മാത്രം പൊളിക്കേണ്ട ഭാഗം ആദ്യഘട്ടത്തില്‍ തന്നെ പൊളിച്ചത് നഗരസഭ ഭരണസമിതിയുടെ വീഴ്ചയാണ്. നഗരസഭ ഭരണനേതൃത്വം അടിയന്തരമായി ഇടപെട്ട് ഓടകളുടെ സ്ലാബുകള്‍ പുനഃസ്ഥാപിക്കണം
ജോമോൻ കുര്യാക്കോസ്
യൂണിറ്റ് പ്രസിഡന്റ്
വ്യാപാരി വ്യവസായി സമിതി
