ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ പഞ്ചായത്ത് കിണറ്റിലേക്ക് വീണ സംഭവത്തില്‍ പ്രതികരണവുമായി നാട്ടുകാര്‍
കോലഞ്ചേരി: ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ പഞ്ചായത്ത് കിണറ്റിലേക്ക് വീണ സംഭവത്തില്‍ പ്രതികരണവുമായി നാട്ടുകാര്‍ . പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപം വെള്ളിയാഴ്ച രാത്രി ഒമ്ബതരയോടെ കാർ അപകടത്തില്‍പ്പെട്ടത്. ആലുവ പിറവം റോഡും പെരുമ്ബാവൂർ, കോലഞ്ചേരി റോഡുകളെ ബന്ധിപ്പിക്കുന്ന റോഡും സംഗമിക്കുന്ന ചാക്കപ്പൻ കവലയില്‍ ഒരു മാസം ചെറുതും വലുതുമായി മുപ്പതോളം അപകടം നടക്കുന്നുവെന്നും നാല് വശത്ത് നിന്നും റോഡെത്തുന്ന കവലയില്‍ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന ചപ്പാത്തും അപകടകാരണമാകുന്നുവെന്നും നാട്ടുകാർ പറയുന്നു. ചാക്കപ്പൻ കവലക്ക് അപകടക്കവലയെന്ന വിളിപ്പേര് വീഴും മുമ്ബ് പൊതുമരാമത്ത് വകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപകടത്തില്‍ നവദമ്ബതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ കോമ്ബാറ മീനസദനത്തില്‍ കാർത്തിക് എം. അനില്‍ (27), ഭാര്യ കൊട്ടാരക്കര ഇരമ്ബനങ്ങാട് വിസ്മയം വീട്ടില്‍ വിസ്മയ (25) എന്നിവരാണ് രക്ഷപ്പെട്ടത്. കൊട്ടാരക്കരയില്‍നിന്ന് കോമ്ബാറയിലേക്ക് പോകുമ്ബോഴാണ് ചപ്പാത്തില്‍ വീണ് നിയന്ത്രണം തെറ്റിയ കാർ റോഡരികിലെ 15 അടി താഴ്ചയുള്ള കിണറിന്റെ ചുറ്റുമതില്‍ തകർത്ത് അകത്തേക്ക് വീഴുകയായിരുന്നു. കിണറ്റില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. കാർ വീണതോടെ പിൻ ഭാഗത്തെ ഡോർ തുറന്ന് ഇരുവരും കാറിന് മുകളിലെത്തി. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ കോണിയും കയറും നല്‍കി കരക്കെത്തിച്ചു. ഇരുവർക്കും കാര്യമായ പരിക്കുകളില്ല. പട്ടിമറ്റം അഗ്നിരക്ഷാ സേന പിന്നീട് ക്രെയിൻ ഉപയോഗിച്ച് കാർ കരക്കെത്തിച്ചു.ദമ്ബതിമാർക്ക് കാറിന്റെ ഡോർ തുറക്കാനായതാണ് രക്ഷപ്പെടാൻ സഹായിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോഡിന്റെ നിർമാണത്തിലെ അപാകത മൂലം നിരന്തരം അപകടമുണ്ടാകുന്നതായും നാട്ടുകാർ പറയുന്നു.