ജൂണ്‍ 15 മുതല്‍ കെഎസ്ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ കെഎസ്ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് അനുവദിക്കുക. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. അതുപോലെ പ്രിയദർശിനി എന്ന പേരില്‍ ആകും പദ്ധതി നടപ്പിലാക്കുക. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യമായി ഈ ബസുകളില്‍ യാത്ര ചെയ്യാം. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ആദ്യഘട്ടത്തില്‍ ഓർഡിനറി ബസുകളില്‍ മാത്രമായി നടപ്പിലാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഓർഡിനറി ബസുകളില്‍ പദ്ധതി നടപ്പിലാക്കും. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക.’സംസ്ഥാന സർക്കാരിന്റെ ഇന്ദിരാ ഗാരണ്ടി പദ്ധതിയുടെ ഭാഗമായി ആദ്യ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച്, ജൂണ്‍ 15-ാം തീയതി മുതല്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാൻസ്ജെൻഡർ വ്യക്തികള്‍ക്കും കെഎസ്ആർടിസി ബസിലെ ഓർഡിനറി സർവീസുകളില്‍ സൗജന്യ യാത്ര സ്കീം നടപ്പിലാക്കുന്നതിന് അംഗീകാരം നല്കാൻ തീരുമാനിച്ചു.’ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര. വി.ഡി. സതീശൻ മുഖ്യമന്ത്രിയായ യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുകയും ആദ്യ വാർത്താസമ്മേളനത്തില്‍ തന്നെ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
