വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ദുരന്തബാധിതരുടെ പുനരധിവാസം വൻ സാമ്ബത്തിക ബാദ്ധ്യതയാകുമെങ്കിലും എങ്ങനെയും പണം കണ്ടെത്താനാണ് സർക്കാരിന്റെ ശ്രമം
വയനാട് : വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ദുരന്തബാധിതരുടെ പുനരധിവാസം വൻ സാമ്ബത്തിക ബാദ്ധ്യതയാകുമെങ്കിലും എങ്ങനെയും പണം കണ്ടെത്താനാണ് സർക്കാരിന്റെ ശ്രമം.പുതിയ ടൗണ്‍ഷിപ്പിന് 200 ഹെക്ടറിലേറെ ഭൂമിയും 4000 കോടി രൂപയും വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 100കോടി പോലും ലഭിച്ചിട്ടില്ല.സാലറി ചലഞ്ചും പെൻഷൻകാരുടെ തുകയുമൊക്കെ കൂടി 450 കോടി കിട്ടും. കേന്ദ്ര സഹായമാണ് മറ്റൊരു സാധ്യത. ഇന്ന് പ്രധാനമന്ത്രിയുടെ സന്ദർശനവും കേന്ദ്രസംഘത്തിന്റെ വിലയിരുത്തലും കഴിഞ്ഞ് 2000 കോടിയെങ്കിലും നേടിയെടുക്കാനാണ് ശ്രമം. പണം കിട്ടിയില്ലെങ്കില്‍ പുനരധിവാസം വൈകുമെന്നതാണ് ആശങ്ക.
അഞ്ച് വർഷം മുമ്ബ് വയനാട്ടിലെ തന്നെ പുത്തുമലയില്‍ സ്വീകരിച്ച പുനരധിവാസ മാതൃകയില്‍ പുതിയ ടൗണ്‍ഷിപ്പാണ് വിഭാവനം ചെയ്യുന്നത്. ദുരന്തസ്ഥലത്ത് വീണ്ടും ഒരു ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കാൻ സർക്കാരിന് താല്‍പര്യമില്ല. പ്രകൃതിക്ക് കോട്ടമുണ്ടാക്കാതെ പുതിയ ജനപദം സൃഷ്‌ടിക്കുമെന്നും അന്താരാഷ്ട്ര പരിസ്ഥിതി സൗഹൃദ ആർക്കിടെക്‌റ്റുകളുടെ സേവനം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.
