വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കടവൂർ സണ്ണിയുടെ വീട്ടില്‍ അഭയംതേടിയ 35 പേർക്ക് ലഭിച്ചത് പുതുജീവൻ.
വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കടവൂർ സണ്ണിയുടെ വീട്ടില്‍ അഭയംതേടിയ 35 പേർക്ക് ലഭിച്ചത് പുതുജീവൻ. വിലങ്ങാട് മഞ്ഞച്ചീളില്‍ ആദ്യം ചെറിയ ശബ്ദത്തോടെയാണ് ഉരുള്‍പൊട്ടിയത്.പുഴയില്‍നിന്ന് അസാധാരണ ശബ്ദവും കല്ലുകളുടെ ഉരുള്‍ച്ചയും കേട്ട് വീട്ടുകാർ തമ്മില്‍ വിളിച്ച് ഉരുള്‍പൊട്ടിയതാണെന്ന് ഉറുപ്പുവരുത്തി. ഉടനെ മലയുടെ മുകള്ഭാഗത്തുനിന്നുള്ളവരോട് മാറിനില്ക്കാൻ ഫോണിലൂടെയും മറ്റും വിവരങ്ങള്‍ കൈമാറി. വളരെ പെട്ടെന്നുതന്നെ 15ഓളം കുടുംബങ്ങളില്‍നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം റോഡിനോട് ചേർന്ന സണ്ണിയുടെ വീട്ടിലേക്ക് അഭയം തേടി.
പിന്നെ കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഉരുള്‍പൊട്ടി പാറകളും വെള്ളവും കുത്തിയൊലിക്കുകയായിരുന്നു. സണ്ണിയുടെ വീടിന് ചുറ്റും മണ്ണും കല്ലും വെള്ളവും ഒഴുകിയിറങ്ങി. വീട്ടിലുള്ളവരെല്ലാം മുകള്‍ നിലയിലേക്ക് അഭയം തേടി. വീടിന്റെ തൊട്ടുപിന്നിലെ റോഡിനോട് ചേർന്ന ഭാഗം മുഴുവൻ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി.
