പിറവം താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് സേവനം നിലച്ചു. യു.ഡി.എഫ്. കൗൺസിലർമാർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
പിറവം : ടെസ്റ്റ് വർക്കുകൾക്കായ് കയറ്റിയ ആംബുലൻസിന്റെ ജോലികൾക്കായ് തയാറാക്കിയ എസ്റ്റിമേറ്റിലും മറ്റും ബന്ധപ്പെട്ട് അധികാരികൾക്കുണ്ടായ വീഴ്ച മൂലം താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് സൗകര്യം നിലച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. വളരെയധികം ഗൗരവമുള്ള ആംബുലൻസിന്റെ കാര്യത്തിൽ പോലും വേണ്ടത്ര ശ്രദ്ധ കൊടുക്കുവാൻ നഗരസഭയോ, ആശുപത്രി അധികാരികളോ തയാറായിട്ടില്ല.108-ആംബുലൻസ് ജീവനക്കാർ പണിമുടക്കുക കൂടി ചെയ്തതോട് കൂടി സാധാരണക്കാരായ ജനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ വളരെയധികം ദുരിതമനുഭവിക്കുകയാണ്.
ഇതിൽ പ്രതിഷേധിച്ചു കൊണ്ട് യു.ഡി.എഫ്. കൗൺസിലർമാരുടെയും നേതാക്കന്മാരുടെയും നേതൃത്വത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജിനെ ഉപരോധിച്ചു.10-ദിവസത്തിനുള്ളിൽ പണി പൂർത്തീകരിച്ച് ആംബുലൻസ് സേവനം ലഭ്യമാക്കുമെന്നും,അതുവരെ എച്.എം.സി. യോഗം അടിയന്തിരമായ് വിളിച്ചു ചേർത്ത് താത്കാലികമായി ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതിനെ പറ്റി ആലോചിക്കാമെന്നും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു. ഈ വിഷയത്തിൽ കൃത്യമായ തീരുമാനം ഉണ്ടായില്ലയെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും നേതാക്കന്മാർ വ്യക്തമാക്കി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ അധ്യക്ഷത വഹിച്ച ഉപരോധ സമരം,നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ, ഡോമി ചിറപ്പുറം, തോമസ് തേക്കുംമൂട്ടിൽ, കൗൺസിലർമാരായ അന്നമ്മ ഡോമി, ജിൻസി രാജു, വത്സല വർഗീസ്, ജോജിമോൻ ചാരുപിലാവിൽ, രമ വിജയൻ, മോളി ബെന്നി, സിനി ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.