ഉയിരാണ് കതിര്‍’ പദ്ധതിക്ക് തുടക്കമായി.
പിറവം: ‘എന്‍റെ പാമ്ബാക്കുട വാട്സാപ്പ്’ കൂട്ടായ്മയുടെ ‘ഉയിരാണ് കതിര്‍’ പദ്ധതിക്ക് തുടക്കമായി.പാമ്ബാക്കുട പഞ്ചായത്തില്‍ തരിശായിക്കിടക്കുന്ന മുഴുവൻ കൃഷി നിലങ്ങളിലും നെല്‍കൃഷി സാധ്യമാക്കാനുള്ള പദ്ധതിയാണിത്.
എന്‍റെ പാമ്ബാക്കുട വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തെ ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ പണി തീരാതെ കിടന്ന വീടുകളുടെ നിര്‍മാണ പൂര്‍ത്തീകരണം ഏറ്റെടുക്കുകയും വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.
‘ഉയിരാണ് കതിര്‍’ പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു. ബഹുജന കൂട്ടായ്മകളും സന്നദ്ധ സംഘടനകളും കൃഷി മേഖലയിലേയ്ക്ക് കടന്നു വരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ബഹുജനങ്ങളില്‍ നിന്ന് തുല്യ തുകയുടെ ഓഹരി സ്വീകരിച്ച് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തരിശു നിലങ്ങളില്‍ കൃഷിയിറക്കി വിളവ് തുല്യമായി വീതിച്ചു നല്‍കുന്നത് നല്ല മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.പദ്ധതിയുടെ ചെയര്‍മാനും പഞ്ചായത്ത് മെമ്ബറുമായ ജിനു സി. ചാണ്ടി അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പിന്‍റെ ശ്രമശക്തി അവാര്‍ഡ് കരസ്ഥമാക്കിയ ആശാ ഷാജന് ചടങ്ങില്‍ മെമെന്‍റോ നല്‍കി ആദരിച്ചു.
തൊഴിലുറപ്പ് ജോലി ഇല്ലാത്ത ദിവസങ്ങളില്‍ പാടത്തു പണിക്ക് താല്പര്യമുള്ള സ്ത്രീകളെ ചേര്‍ത്ത് എന്‍റെ പാമ്ബാക്കുട വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു. കര്‍ഷകപുത്രി എന്ന് പേര് നല്‍കിയ കര്‍ഷക തൊഴിലാളി വനിതാക്കൂട്ടത്തിന്‍റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ആശാ സനല്‍ നിര്‍വഹിച്ചു. പാമ്ബാക്കുടയിലെ പാടശേഖര സമിതി ഭാരവാഹികളെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിൻസണ്‍ വി. പോള്‍ ആദരിച്ചു.
പദ്ധതിയുടെ കണ്‍വീനര്‍ സിബി പൗലോസ്, ട്രഷറര്‍ ജോയി തളിമേല്‍, കൃഷി അസിസ്റ്റന്‍റ് പി. സതീഷ്, പി. അശോക്, തോമസ്, പ്രഭ എസ്. നായര്‍, ഏലിയാസ് പാമ്ബാക്കുട, സാബു പൊന്നൂസ്, സലിം ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.നെല്‍കൃഷി ചെയ്യാതെ കിടന്ന പാമ്ബാക്കുടയിലെ മാങ്ങോട്ടുകുടി പാടം, മരങ്ങാട്ട് പാടം, പാണ്ടിയേലിപാടം, ചെറുനിലം, ഒലിപ്പാടം എന്നിവിടങ്ങളിലായി 12 ഏക്കറോളം തരിശു നിലം ഒരുക്കി കൃഷി ഇറക്കും.
മൈലക്കുളം, ചാലുനിലം, താറ്റുപാടം, കല്ലറപാടം എന്നിവിടങ്ങളിലെ 20 ഏക്കറോളം പാടത്ത് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കൃഷിയൊരുക്കങ്ങള്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
