ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ.
കൊച്ചി : ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ.വിശദമായ റിപ്പോര്‍ട്ട് നല്‍കാനും മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു. ആലുവ റൂറല്‍ എസ്.പിക്കും കൊച്ചി സര്‍വകലാശാലാ രജിസ്ട്രാര്‍ക്കുമാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നോട്ടീസയച്ചത്. സര്‍വകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ഒറ്റ വാതില്‍ മാത്രമാണ് ഹാളിനകത്തേക്ക് കയറാൻ ഉണ്ടായിരുന്നത്. 2500 പേര്‍ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയത്തില്‍ ഒരു വാതില്‍ മാത്രം ഉണ്ടായത് പിഴവാണ്. പോലീസിന്റെ സുരക്ഷ ഉണ്ടായിരുന്നില്ല. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകള്‍ സ്വീകരിക്കണമെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടെക് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് കണ്ടെത്തിയിരുന്നു. കോളജ് ക്യാംപസുകളില്‍ പ്രൊഫഷണല്‍ ഗ്രൂപ്പുകളുടെ പരിപാടികള്‍ക്ക് അനുമതിയില്ല. എന്നാല്‍, സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചാണ് കുസാറ്റ് ക്യാമ്ബസില്‍ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ പരിപാടി സംഘടിപ്പിച്ചത്.
സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്ബി, ഇലക്‌ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്.
17 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വെന്റിലേറ്ററിലായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട് ഇവരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.