നഗര ഹൃദയത്തിൽ പച്ചത്തുരുത്ത് ഒരുങ്ങുന്നു
കൂത്താട്ടുകുളം : നഗര ഹൃദയത്തിൽ പച്ചത്തുരുത്ത് ഒരുങ്ങുന്നു. കൂത്താട്ടുകുളം കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് സമീപത്ത് കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്താണ് ഫ്രൂട്ട്സ് ഫോറസ്റ്റ് എന്ന സങ്കല്പത്തിൽ പച്ചത്തുരുത്ത് ഒരുങ്ങുന്നത്.
ഏകദേശം 20 സെന്റ് വരുന്ന സ്ഥലത്ത് അപൂർവയിനം ഫലവൃക്ഷ തൈകൾ നട്ടുകൊണ്ടാണ് പദ്ധതി ആരംഭിക്കുന്നത്. മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റ് ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
വർഷങ്ങളായി കാടുപിടിച്ച് ഉപയോഗശൂന്യമായി കിടന്നിരുന്ന
സ്ഥലം ജെസിബിയുടെയും നഗരസഭ ശുചീകരണ തൊഴിലാളികളുടെയും സഹായത്തോടെയാണ് കൃഷിക്ക് അനുയോജ്യമാക്കിയത്.
പദ്ധതി പൂർത്തിയാവുന്നതോടെ ദൃശ്യമനോഹരമായ ഒരു കാഴ്ചയാകും ഇവിടെ ഒരുങ്ങുന്നത്. ശുചിത്വമുള്ള ഒരു അന്തരീക്ഷത്തിനൊപ്പം തന്നെ ആരോഗ്യകരമായ ഒരു കൃഷി സംസ്കാരം കൂടി ഇവിടെ ഉടലെടുക്കുകയാണ്.
പ്രദേശത്തെ യുവകർഷകനായ ഡയസ് പി വർഗീസിന്റെ സഹായത്തോടെയാണ് പദ്ധതിക്ക് ആവശ്യമായ ഫലവൃക്ഷത്തൈകൾ ലഭ്യമാക്കിയിട്ടുള്ളത്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്തിട്ടുള്ളതും അപൂർവ്വ ഇനങ്ങളിൽ പെട്ടതുമായ തൈകളാണ് ഇവിടെ വച്ചുപിടിപ്പിക്കുന്നത്.
തോട്ടത്തിന്റെ പരിപാലന ചുമതല കെഎസ്ആർടിസി ജീവനക്കാരും നഗരസഭയും ചേർന്ന് നിർവഹിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ നഗരസഭ ചെയർപേഴ്സൺ നിർവഹിക്കും.
ഇതോടൊപ്പം തന്നെ വ്യാപാരി സംഘടനകളുടെ സഹകരണത്തോടെ വഴിയോരങ്ങളിൽ പൂച്ചട്ടികൾ വച്ച് മനോഹരമാക്കും. പൊതുസ്ഥലങ്ങളിലെ പൂച്ചെടികളുടെ പരിപാലന ചുമതല നഗരസഭ ഏറ്റെടുക്കുമ്പോൾ കടകൾക്ക് മുൻപിലെ പൂച്ചട്ടികൾ വ്യാപാരികൾ സംരക്ഷിക്കും.
പദ്ധതികൾ പൂർത്തിയാകുന്നതോടെ നഗരക്കാഴ്ചയ്ക്ക് പുതിയൊരു മുഖച്ഛായ കൈവരും. മുൻപ് നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പണ്ടപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രീ സംഘടനയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിലെ മീഡിയുകളിൽ പച്ച പുല്ല് പിടിപ്പിച്ച് മനോഹരമാക്കിയിരുന്നു. ഇക്കുറിയും ട്രീയുടെ സഹകരണം ലഭ്യമാകും എന്നുള്ളതാണ് അറിയാൻ സാധിച്ചത്.
നഗരസഭയും വ്യാപാര സംഘടനകളും കെഎസ്ആർടിസിയും മറ്റ് ഇതര സംഘടനകളും ഒത്തൊരുമിക്കുന്നത് പുതിയൊരു കൂത്താട്ടുകുളത്തിന്റെ പിറവിക്കായി ആണ്.
ഫോട്ടോ : കൂത്താട്ടുകുളം കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് സമീപം ഫലവൃക്ഷത്തൈകൾ നടുന്നതിനായി തയ്യാറാക്കിയ സ്ഥലം.