കലുങ്കു നിർമ്മിക്കുന്നതിനായി റോഡ് കുഴിച്ചു; രാമമംഗലം പിറവം റോഡിൽ യാത്രാ ദുരിതം
പിറവം : റോഡ് നവീകരണത്തിൻ്റെ ഭാഗമായി കിഴുമുറി കുന്നിൽതാഴത്തു കലുങ്കു നിർമ്മിക്കുന്നതിനായി റോഡ് കുഴിക്കുന്നതു മൂലം രാമമംഗലം പിറവം റോഡിൽ ഗതാഗതം പൂർണ്ണമായും നിലച്ചു. പിറവം പെരുവംമൂഴി റോഡിലെ കിഴുമുറിയിലും പരിസരത്തുമുള്ളവർക്കു പുറംലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏക മാർഗവും ഇതാണ്. കാൽനടയാത്രയ്ക്ക് പോലും സൗകര്യം ഒരുക്കാതെയാണ് കഴിഞ്ഞ ദിവസം കലുങ്കു നിർമിക്കുന്നതിനു റോഡ് കുഴിച്ചതെന്ന് നാട്ടുകാർ പറയുന്നു. ബദൽ മാർഗമായി റോഡ് നിർദേശിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ തിരിയേണ്ടതു സംബന്ധിച്ചു പലയിടത്തും മുന്നറിയിപ്പു ബോർഡും സ്ഥാപിച്ചിട്ടില്ല.
ഇതോടെ സ്ഥല പരിചയമില്ലാത്ത ഡ്രൈവർമാർ വാഹനങ്ങളുമായി പല ഇടറോഡുകളിലൂടെയും ചുറ്റിക്കറങ്ങി പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തുന്ന അവസ്ഥയാണ്. ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രമൂലം അപകടങ്ങളും ഉണ്ടാകുന്നുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ ഉള്ളിടങ്ങളിലേക്കു എംസി റോഡിനു സമാന്തരമായുള്ള റോഡാണിത്. ഇതേ റോഡിൽ പിറവം പടവെട്ടി പാലം നവീകരണത്തിനു വേണ്ടി പൊളിച്ചപ്പോൾ സമീപത്തുള്ള പാടശേഖരത്തിലൂടെ സമാന്തര റോഡ് നിർമിച്ചിരുന്നു. ഇതിനാൽ ഒരു ദിവസം പോലും യാത്രാദുരിതം നേരിടേണ്ടി വന്നില്ല.
ചിത്രം : കിഴുമുറി കുന്നിൽതാഴത്തു കലുങ്കു നിർമ്മിക്കുന്നതിനായി റോഡ് കുഴിച്ചപ്പോ
ൾ
