ഇടപ്പള്ളിച്ചിറ കുളത്തിന് പുതുജീവൻ. 55 ലക്ഷം രൂപയുടെ പദ്ധതിയുമായി പിറവം നഗരസഭ
പിറവം: നഗരസഭയിലെ പ്രധാന ജല സ്രോതസായ 14-ാം ഡിവിഷനിലെ ഇടപ്പള്ളിച്ചിറകുളം നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. നാളുകളായി ചെളിയും പായലും നിറഞ്ഞ് അവഗണനയിലായിരുന്ന കുളം അമൃത് പദ്ധതിയിൽ നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് നവീകരിക്കുന്നത്. 55 ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
25 സെന്റോളം വിസ്‌തൃതിയുള്ള കുളം കനത്ത വേനലിലും വറ്റാറില്ലെന്ന് നാട്ടുകാർ പറയുന്നു. മുളക്കുളം പഞ്ചായത്തിലേക്ക് വെള്ളമെത്തുന്ന പാലച്ചുവട് വലിയ തോടിന്റെ ഉത്ഭവം കുളത്തിന്റെ സമീപത്തു നിന്നാണ്. നേരത്തെ വേനൽ കടുത്ത സമയത്ത് കുളത്തിനുള്ളിൽ കിണർ കുഴിച്ചാണ് കുടിക്കുന്നതിനുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വെള്ളം ശേഖരിച്ചിരുന്നത്. പിൽക്കാലത്ത് ജല അതോറിറ്റി കണക്ഷനുകൾ എത്തുകയും ലിഫ്റ്ററിഗേഷൻ കനാലിലൂടെ വെള്ളം സുലഭമാകുകയും ചെയ്തതോടെയാണ് കുളം വിസ്‌മൃതിയിലായത്. പിന്നീട് ചെളിയും പായാലും നിറഞ്ഞു. ഓരങ്ങളിലെ സംരക്ഷണ ഭിത്തിയും ജീർണ്ണാവസ്ഥയിലായി.നവീകരണത്തിന്റെ ഭാഗമായി കുളത്തിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തിയും കൈവരികളുടെ നിർമാണവും, നടപ്പാതകൾ ടൈലുകൾ വിരിക്കലും പൂർത്തിയായി. കുളം നവീകരിക്കുന്നതിനൊടൊപ്പം ഓരത്തുള്ള സ്ഥലം നവീകരിച്ചു പാർക്ക്, ഓപ്പൺ ജിം എന്നിവയും അലങ്കാര ലൈറ്റുകളും സ്ഥാപിക്കും.
ചിത്രം: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന ഇടപ്പള്ളിച്ചിറ കുളം