പിറവം മേഖലയില്‍ വ്യാപകമായ നാശനഷ്ടം.
പിറവം : കഴിഞ്ഞ ദിവസം വൈകിട്ട് വീശിയടിച്ച കാറ്റിലും മഴയിലും പിറവം മേഖലയില്‍ വ്യാപകമായ നാശനഷ്ടം. കാര്‍ഷിക മേഖലയില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.കളമ്ബൂരില്‍ ഒരു വീട് മരം വീണ് പൂര്‍ണമായും തകര്‍ന്നു.
ഞായറാഴ്ച വൈകിട്ടോടെയാണ് കാറ്റും മഴയും നാശം വിതച്ചത്. എടക്കാട്ടുവയല്‍ പഞ്ചായത്തിലെ തിരുമറയൂര്‍, വട്ടപ്പാറ പ്രദേശങ്ങളിലും വ്യാപകമായി നാശനഷ്ടമുണ്ടായി. പിറവം പോലീസ് സ്റ്റേഷന്റെ മുറ്റത്തുനിന്നിരുന്ന വലിയ വാകമരം കടപുഴകി വീണു. ഇത് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന നിരവധി വാഹനങ്ങളുടെ മേലാണ് പതിച്ചത്. ഇവയ്ക്ക് കേടുപാടുകളുണ്ട്.
പിറവത്ത് അരയക്കുളം എ.പി. തമ്ബിയുടെ വീടിനു മുകളിലേക്ക് സമീപത്തുണ്ടായിരുന്ന വലിയ പൊങ്ങില്ല്യ മരം വീഴുകയായിരുന്നു. ഓടു മേഞ്ഞ വീട് പൂര്‍ണമായും തകര്‍ന്നു. ഇവിടെയടുത്ത് കിഴക്കേ എരുമക്കാട്ടില്‍ ഇ.എം. ജോസിന്റെ നിരവധി കാര്‍ഷിക വിളകളും നശിച്ചു. 150 ഓളം വാഴകളും, അഞ്ച് ജാതിയും, ആറ് റബര്‍ മരവും, ഒരു തേക്കും നിലംപൊത്തി.കളമ്ബൂര് തൊട്ടൂര് ഭാഗങ്ങളില്‍ റബര്‍ മരങ്ങള്‍ വ്യാപകമായി കടപുഴകി വീണിട്ടുണ്ട്. റോഡിലേക്ക് വീണ മരങ്ങള്‍ ഇന്നലെ രാവിലെ നീക്കം ചെയ്തു. ഇവിടങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണമായും പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, സ്ഥിരംസമിതി അധ്യക്ഷരായ ബിമല്‍ ചന്ദ്രൻ , ഷൈനി ഏലിയാസ് , കൗണ്‍സിലര്‍ ജൂലി സാബു എന്നിവരും നഗരസഭാ അധികൃതരും പ്രദേശം സന്ദര്‍ശിച്ചു.