നഗരസഭയിലെ ഇടയാർ – പിറവം റൂട്ടിൽ അപകടകരമായി തുടരുന്ന ഓടകൾക്ക് മുകളിൽ സ്ലാബ് ഇടണമെന്ന ആവശ്യം ശക്തമാകുന്നു.
കൂത്താട്ടുകുളം : നഗരസഭയിലെ ഇടയാർ – പിറവം റൂട്ടിൽ അപകടകരമായി തുടരുന്ന ഓടകൾക്ക് മുകളിൽ സ്ലാബ് ഇടണമെന്ന ആവശ്യം ശക്തമാകുന്നു.
വളപ്പ് ഫാർമേഴ്സ് ബാങ്കിനു സമീപവുമുള്ള മുടപ്പളാശ്ശേരി ഭാഗത്തും ചെള്ളക്കാപ്പടിക്ക് സമീപം വെള്ളക്കാട്ടുപടി പി.എം.രാജന്റെ വീടിനു സമീപവുമുള്ള പൊതു ഓടുകൾക്ക് മുകളിൽ സ്ലാബ് ഇടണമെന്ന് സമീപവാസികൾ ആവശ്യപ്പെടുന്നത്.
നിത്യേന നിരവധി അപകടങ്ങൾ ഉണ്ടാവുന്ന വെള്ളക്കാട്ടുപടി ഭാഗത്തെ കലിങ്കിന്റെ സംരക്ഷണഭിത്തി വാഹനം ഇടിച്ചതിനെ തുടർന്ന് ഓടയിലേക്ക് വീണു കിടക്കുന്ന അവസ്ഥയിലാണ് ഉള്ളത്.
ഈ ഭാഗത്ത് സ്ഥിരം അപകടങ്ങൾ ഉണ്ടാവാറുണ്ടെന്ന് സമീപവാസികൾ പറയുന്നത്. ഒരേ സമയത്ത് രണ്ടു ദിശകളിൽ നിന്നായി വാഹനം എത്തിയാൽ, അപകടങ്ങൾ ഉണ്ടാവുന്ന രീതിയിലാണ് ഇവിടുത്തെ റോഡിന്റെ നിലവിലെ അവസ്ഥ.
വാഹനം വളവ് തിരിഞ്ഞത്തുമ്പോൾ തന്നെ മുന്നിൽ ഓട ആരംഭിക്കുന്ന തരത്തിലാണ് ഇവിടുത്തെ നിർമ്മാണം. അതുകൊണ്ടുതന്നെ ഇവിടെ അപകടങ്ങളും വർദ്ധിച്ചുവരികയാണ്. ഈ അവസ്ഥ ഒഴിവാക്കുന്നതിനായി നിലവിലെ ഓടകൾക്ക് മുകളിൽ സ്ലാബ് വാർത്തെടണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നിർമ്മാണ ചെലവിലേക്ക് ധനസഹായം നൽകുന്നതിനും പ്രദേശവാസികൾ തയ്യാറാണ്.
മുടപ്പളാശ്ശേരി ഭാഗത്തെ വളവിലെ ഓടയും കാടുകയറി അപകടകരമായ നിലയിൽ തുടരുകയാണ്. കൊടും വളവിൽ കുപ്പികഴുത്ത് ആകൃതിയിലുള്ള റോഡിന്റെ ഒരു വശത്ത് കാടുകയറി കിടക്കുന്ന ഓടയും മറുവശത്ത് റോഡിലേക്ക് ഇറങ്ങിയിരിക്കുന്ന വൈദ്യുതി പോസ്റ്റും അപകടങ്ങൾ സൃഷ്ടിക്കുന്ന നിലയിലാണ് ഉള്ളത്.
കാടുകയറി മൂടിയ നിലയിലുള്ള ഓട വൃത്തിയാക്കി ഓടക്കു മുകളിൽ സ്ലാബ് ഇടുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കുന്നതിനൊപ്പം തന്നെ സമീപത്തെ വൈദ്യുതി പോസ്റ്റും നീക്കം ചെയ്യണമെന്നാണ് സമീപ വാസികൾ ആവശ്യപ്പെടുന്നത്.
പ്രദേശത്തെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്കും പിഡബ്ല്യുഡി അധികൃതർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്. നിലവിലെ അവസ്ഥകളെക്കുറിച്ച് നഗരസഭ ചെയർപേഴ്സൺ വിജയ ശിവനോടും വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിനോടും അറിയിച്ചിട്ടുള്ളതാണെന്നും സമീപവാസികൾ പറഞ്ഞു.
ഫോട്ടോ : ഇടയാർ പിറവം റോഡിൽ വെള്ളക്കാട്ടുപടിയിൽ കലിങ്കിന്റെ സംരക്ഷണഭിത്തി ഓടുകൾക്ക് വീണ നിലയിൽ.