ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച 55 കാരനെ പോലീസ് പിടികൂടി.
കൂത്താട്ടുകുളം : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച 55 കാരനെ പോലീസ് പിടികൂടി. കാക്കൂർ തൊട്ടുകുന്നേൽ രാജു (55) ആണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്. വീടിനുള്ളിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന രാജുവിന്റെ ഭാര്യ ബിന്ദു 52 നെ വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഹരിത കർമ്മ സേന അംഗമായ ബിന്ദു ഫോണിൽ സംസാരിക്കുന്നത് കണ്ട് അരിശം പൂണ്ട രാജു വാക്കത്തിയുമായി എത്തി ബിന്ദുവിന്റെ കഴുത്തിൽ വെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇവരുടെ മകൾ വെട്ട് തടയാൻ ശ്രമിച്ചില്ലെങ്കിലും ബിന്ദുവിന്റെ നെറ്റിയിൽ വെട്ട് ഏൽക്കുകയും ആയിരുന്നു. പരിക്കേറ്റ ബിന്ദുവിനെ
ഉടൻതന്നെ പിറവം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിന്ദുവിന്റെ പരാതിയെ തുടർന്നാണ്
കൂത്താട്ടുകുളം പോലീസ് കേസ് എടുത്തിരിക്കുന്നത്. അക്രമസ്വഭാവമുള്ള രാജു ഇതിനുമുൻപും ബിന്ദുവിനെ ആക്രമിച്ചിട്ടുണ്ട് എന്നും ആക്രമണം ഭയന്ന് വീട്ടിലെ മൂർച്ചയേറിയ ആയുധങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുകയാണെന്നും ബിന്ദു പോലീസിനോട് പറഞ്ഞു. തികഞ്ഞ മദ്യപാനിയാണ് രാജു.
ബിന്ദുവിന്റെ പരാതിയെ തുടർന്ന് രാജുവിനെ അറസ്റ്റ് ചെയ്യാൻ രാത്രി തന്നെ പോലീസ് വീട്ടിൽ എത്തിയെങ്കിലും രാജു കടന്നുകളഞ്ഞിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ രാജു പ്രദേശത്തു തന്നെ ഉണ്ട് എന്ന് പോലീസിന് വിവരം ലഭിച്ചു. പോലീസ് നടത്തിയ തിരച്ചിൽ ആമ്പശേരി കാവിനു സമീപത്തെ തോട്ടിൽ രാജു മീൻ പിടിക്കുന്നതായി കണ്ടെത്തി. പോലീസിനെ കണ്ട രാജു കുത്തൊഴുക്കുള്ള തോട്ടിലേക്ക് ചാടുകയും തോടിന് മധ്യത്തിലെ മണ്തിട്ടയിൽ രൂപപ്പെട്ടിരിക്കുന്ന പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.
ഇത് മനസ്സിലാക്കിയ കൂത്താട്ടുകുളം പോലീസും കുത്തൊഴുക്കുള്ള തോട്ടിലേക്ക് ചാടുകയും ഒരു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ രാജുവിനെ പിടികൂടുകയും ചെയ്തു. പിടിയിലായ രാജുവിനെ ഇന്നലെ റിമാൻഡ് ചെയ്തു.
ഫോട്ടോ : രാജു