രാത്രിയുടെ മറവിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു
കോലഞ്ചേരി:രാത്രിയുടെ മറവിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.കടയിരുപ്പ് പുളിഞ്ചുവട് റോഡിൽ കാരിക്കോട് ക്ഷേത്രത്തിന്റെ പരിസരത്താണ് അറവ് മാലിന്യമടക്കം സാമൂഹ്യവിരുദ്ധർ തള്ളുന്നത്.
ഐക്കരനാട് പഞ്ചായത്തിലെ കാരിക്കോട് ക്ഷേത്രപരിസരത്തെ റോഡിനിരുവശവും മിലന്യങ്ങൾ നിറയുകയാണ്. അറവ് രാസമാലിന്യങ്ങൾ അടക്കം ചാക്കുകണക്കിന് വസ്തുക്കളാണ് റോഡരികിൽ തള്ളിയിരിക്കുന്നത്. ഏറെ തിരക്കേറിയ കടയിരുപ്പ് – പുളിഞ്ചുവട് പ്രധാന റോഡിന് ഇരുവശങ്ങളും ഇത്തരത്തിൽ മലിനമാകുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു.മദ്യക്കുപ്പികളും,സാനിറ്ററി നാപ്കിനുകളുമടക്കം പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യുന്ന നിരവധി വസ്തുക്കളാണ് ഇവിടെ കൂടിക്കിടക്കുന്നത്. ക്ഷേത്രത്തോട് ചേർന്നുള്ള പ്രദേശമായതിനാൽ ഇവിടേയ്ക്ക് എത്തുന്ന വിശ്വാസികളടക്കം കടുത്ത പ്രതിഷേധത്തിലാണ്.
ഏറെ നാളുകളായുള്ള സാമൂഹ്യ ദ്രോഹ പ്രവർത്തികൾക്കെതിരെ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും കാര്യമായ നടപടി സ്വകരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്തി ഉചിതമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും നാട്ടുകാർ അറിയിച്ചു.