കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മേളപ്പെരുമ തീർത്ത് വിദ്യാർത്ഥികളുടെ അരങ്ങേറ്റം .
പിറവം: കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കുരുന്നുകൾ നടത്തിയ ചെണ്ടമേളം അരങ്ങേറ്റം നവ്യാനുഭവമായി. ക്ഷേത്രം മേൽശാന്തി അഖിൽ നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു തുടക്കം കുറിച്ച മേളത്തിൽ പാഴൂർ ചെണ്ട കളരിയിലെ ഗുരുനാഥൻ പാഴൂർ ഉണ്ണി ചന്ദ്രന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച
വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റത്തിൽ രണ്ടാംകാലം ആരംഭംകുറിച്ചു. ക്രമേണ 3-4-5 കാലങ്ങൾ കൊട്ടിക്കയറിയ മേളം, ചെണ്ടമേളത്തിൽ ശാസ്ത്രീയ വഴികളിലൂടെ നീങ്ങിയും ഗംഭീരമായി. കാലം കയറിയും ഒന്നര മണിക്കൂറിലേറെ നീണ്ടു നിന്ന് അരങ്ങേറ്റ മേളങ്ങളിൽനിന്നും ഏറെ വ്യത്യസ്തമായി. കുട്ടികൾക്ക് പിന്തുണയുമായി വലന്തലയിൽ മേളകലാരത്നം കലാമണ്ഡലം പുരുഷോത്തമൻ,
ഇലത്താളം ശരത്ത് പൂർണ്ണത്രയീശം, കുറുങ്കുഴലിൽ പാണാവള്ളി ശങ്കർ, കൊമ്പിൽ മച്ചാട് ഹരി എന്നിവർ പ്രമാണം വഹിച്ചു. മേള സമാപന ശേഷം നടന്ന ചടങ്ങിൽ ശിഷ്യരുടെ വകയായി ഗുരുവിനുള്ള ഉപഹാരം നൽകി. ചടങ്ങിൽ ക്ഷേത്രശ്രീ കളമ്പൂർ രാമചന്ദ്രനു ആദരവ് നൽകി.
ചടങ്ങുകൾക്ക് പാഴൂർ പെരുംതൃക്കോവിൽ മേൽശാന്തി മനോജ് നമ്പൂതിരി, കീഴ്ശാന്തി ഗിരീഷ് എബ്രാന്തിരി കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണക്ഷേത്രം ഭരണ സമിതി പ്രസിഡൻ്റ് വി.ആർ സന്തോഷ്, സെക്രട്ടറി പ്രമോദ് കുമാർ കെ.എം, മാനേജർ സി.എം ശ്രീജിത്ത് കൗൺസിലർ പി.ഗിരീഷ് കുമാർ രാക്ഷ്ട്രീയ സാംസ്കാരിക ജനപ്രതിനിധികളടക്കം നിരവധിപേർ പങ്കെടുത്തു
.