ഓണക്കാലത്ത് ഇനി ക്ഷീര കർഷകർക്ക് സന്തോഷിക്കാം.
തിരുവനന്തപുരം: ഓണക്കാലത്ത് ഇനി ക്ഷീര കർഷകർക്ക് സന്തോഷിക്കാം. ഒരു ലിറ്റർ പാലിന് 9രൂപ അധികവില നല്‍കാൻ മില്‍മ തിരുവനന്തപുരം മേഖല യൂണിയൻ തീരുമാനിച്ചതായി ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു.ഇതില്‍ 7രൂപ ക്ഷീരസംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും. 2 രൂപ മേഖല യൂണിയനില്‍ സംഘത്തിന്റെ അധിക ഓഹരിനിക്ഷേപമായി സ്വീകരിക്കും.
ക്ഷീരസംഘങ്ങള്‍ക്ക് ലഭിക്കുന്ന ഏഴ് രൂപയില്‍ അഞ്ച് രൂപ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കണം. രണ്ട് രൂപ സംഘങ്ങളുടെ കൈകാര്യ ചെലവിനായി വിനിയോഗിക്കാം. 2024 ജൂലൈയില്‍ സംഘങ്ങള്‍ യൂണിയന് നല്‍കിയ പാലളവിന് ആനുപാതികമായി ആഗസ്റ്റ് മാസത്തിലെ പാല്‍ വിലയോടൊപ്പമായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ച ഇന്‍സെന്‍റീവ് നല്‍കുക.
ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ പരിധിയിലുള്ള ക്ഷീര സംഘങ്ങള്‍ക്ക് ലഭിക്കുന്ന ശരാശരി പാല്‍വില ഒരു ലിറ്ററിന് 53.76 രൂപയായി വര്‍ദ്ധിക്കും. പുതിയ തീരുമാനം നടപ്പാവുന്നതോടെ ഏകദേശം 6.40 കോടി രൂപയുടെ അധിക ചെലവാണ് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ പ്രതീക്ഷിക്കുന്നത്.തിരുവനന്തപുരം മേഖല യൂണിയന്‍ 2023-24 സാമ്ബത്തികവര്‍ഷം അധിക പാല്‍വില നല്‍കുന്നതിനായി 11.78 കോടി രൂപയും 2024-25 സാമ്ബത്തിക വര്‍ഷം നാളിതു വരെ 1.37 കോടിയും ചെലവഴിച്ചതായും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.