അത്തിക്കയം – വെച്ചൂച്ചിറ റോഡിലെ പ്രധാനപ്പെട്ട കവലയായ കൂത്താട്ടുകുളത്തെ പാലത്തിനു വീതിയില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.
കൂത്താട്ടുകുളം : അത്തിക്കയം – വെച്ചൂച്ചിറ റോഡിലെ പ്രധാനപ്പെട്ട കവലയായ കൂത്താട്ടുകുളത്തെ പാലത്തിനു വീതിയില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.കുപ്പിക്കഴുത്ത് പോലെയുള്ള കൂത്താട്ടുകുളം പാലത്തിലൂടെ ഒരു സമയം ഒരു വാഹനത്തിനു മാത്രമാണ് സുഗമമായി കടന്നു പോകാൻ കഴിയുകയുള്ളു. പെരുനാട് -അത്തിക്കയം മേഖലകളില്‍ നിന്ന് വെച്ചൂച്ചിറ, എരുമേലി, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രധാന പാതയാണിത്. കൂടാതെ വെച്ചൂച്ചിറ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം സുപ്രധാന സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കൂത്താട്ടുകുളം ജംഗ്ഷൻ. കാലപ്പഴക്കം ചെന്ന പാലത്തിന്റെ കൈവരികളും സുരക്ഷിതമല്ല. റോഡ് ഉന്നത നിലവാരത്തില്‍ പണികഴിപ്പിച്ചെങ്കിലും പാലം പഴയ സ്ഥിതിയില്‍ നിലനിറുത്തുകയായിരുന്നു.നന്നേ തിരക്ക് കൂടിയ പാതയില്‍ അപകടകരമായി സ്ഥിതി ചെയ്യുന്ന കൊടും വളവുകളും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. പാത സുപരിചിതമല്ലാത്ത യാത്രക്കാർക്ക് വേണ്ടുന്ന മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ മുന്നൊരുക്കങ്ങളോ എവിടെ സ്ഥാപിച്ചിട്ടില്ല. കൂടാതെ വീതി കുറഞ്ഞ പാലത്തിനോട് ചേർന്നു ഓട്ടോറിക്ഷ സ്റ്റാൻഡും സ്ഥിതി ചെയ്യുന്നത് വലിയ വാഹനങ്ങള്‍ കടന്നു പോകുന്നതിനു ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പാലത്തിനു വശങ്ങളില്‍ കാടുമൂടി നില്‍ക്കുന്നതിനാല്‍ കാല്‍നട യാത്രക്കാർക്ക് വാഹനങ്ങള്‍ കടന്നുപോകുമ്ബോള്‍ ഇതുവഴി സുരക്ഷിതമായി ഒതുങ്ങി നില്‍ക്കാൻപോലും സ്ഥലമില്ല. കൂടാതെ മഴക്കാലത്ത് പാലത്തില്‍ വെള്ളക്കെട്ടുമുണ്ട്. കാലപ്പഴക്കം ചെന്ന കൂത്താട്ടുകുളം ജംഗ്ഷനിലെ പാലം വീതി കൂട്ടി പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാണ്.