സ്കൂള്‍ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച കുസാറ്റ് ഫെസ്റ്റില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാര്‍ഥികളേയും തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍
കൂത്താട്ടുകുളം : സ്കൂള്‍ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച കുസാറ്റ് ഫെസ്റ്റില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാര്‍ഥികളേയും തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍.കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്ബി, വടക്കൻ പറവൂര്‍ സ്വദേശി ആൻ ഡ്രിഫ്റ്റ, താമരശ്ശേരി സ്വദേശി സാറ തോമസ്, ഇതര സംസ്ഥാനത്തു നിന്നു പഠിക്കാനെത്തിയ ജിതേന്ദ്ര ദാമു എന്നിവരാണ് മരിച്ചത്. ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും നാല് പേരുടേയും മരണം സംഭവിച്ചിരുന്നു.വിവിധ കോളജുകളില്‍ നിന്നു വിദ്യാര്‍ഥികള്‍ പരിപാടിക്കായി എത്തിയിരുന്നു. ഓഡിറ്റോറിയത്തില്‍ കൊള്ളാവുന്നതിലും അധികം പേര്‍ പരിപാടിക്കായി തടിച്ചുകൂടിയിരുന്നു. എതെല്ലാം ക്യാംപസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ ഉണ്ടായിരുന്നു എന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടില്ല.
4 വിദ്യാര്‍ഥികളുടെ നില ഗുരുതരം. 64 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 15 വിദ്യാര്‍ഥികള്‍ അത്യാഹിത വിഭാഗത്തിലും മറ്റുള്ളവര്‍ നിരീക്ഷണത്തിലുമാണ്. കലക്ടര്‍ സ്ഥിരീകരിച്ചു.
ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ബോളിവുഡ് നായക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെയാണ് അതിദാരുണ സംഭവം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം.
പരിപാടിക്കിടെ മഴ പെയ്തതോടെ ഓഡിറ്റോറിയത്തിലേക്ക് ജനക്കൂട്ടം ഇരച്ചു കയറിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഓഡിറ്റോറിയത്തിനു ഒരു വാതില്‍ മാത്രമേ ഉള്ളു. പടിക്കെട്ടുകളുമുണ്ട്. പടിക്കെട്ടില്‍ വിദ്യാര്‍ഥികള്‍ വീണതോടെ അതിനു മുകളില്‍ മറ്റു വിദ്യാര്‍ഥികളും വീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. ഗാനമേള നടക്കുന്നതിടെ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്യുകയായിരുന്നു. അതിനിടെയാണ് മഴ പെയ്തത്. ഇതോടെ പുറത്തു നിന്നുള്ളവര്‍ ഇരച്ചു കയറി.