ഒലിപ്പുറം ആമ്പൽപ്പാടം കാണാൻ നിരവധി സന്ദർശകർ- റെയിൽവേ ക്രോസ്സ് ലൈൻ സുരക്ഷ ശക്തമാക്കണം
പിറവം : എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ പെട്ട ഒലിപ്പുറം പാടശേഖരത്തിൽ വിരിഞ്ഞ ആമ്പൽ പൂക്കൾ കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത് . എന്നാൽ ഇവിടെ ആമ്പൽ പാടത്തിനു തൊട്ടു ചേർന്നാണ് റെയിൽവേ ക്രോസ്സ് ലൈൻ സ്ഥിതി ചെയ്യുന്നത്. പാർക്കിംഗിനായി സ്ഥല പരിമിതി ഉള്ളതിനാൽ സന്ദർശകരുടെ എണ്ണം കൂടുന്നതിനു അനുസരിച്ചു പലപ്പോഴും ട്രാഫിക് നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നു. ട്രെയിൻ വരുന്ന സമയത്തു പോലും റെയിൽവേ ക്രോസ്സ് അടക്കാൻ ട്രാഫിക് മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ കുട്ടികളും സ്ത്രീകളും ഉൾപ്പടെ അനേകം സഞ്ചാരികൾ എത്തിച്ചേരുന്ന ആമ്പൽ പാടത്തും പരിസരത്തും യാതൊരു വിധ സുരക്ഷ സംവിധാനങ്ങളും നിലവിൽ ഇല്ല. സാമൂഹ്യ വിരുദ്ധർ ഉപയോഗ ശേഷം പ്ലാസ്റ്റിക് ബോട്ടിലും ബിയർ കുപ്പികൾ ഉൾപ്പടെ ഉള്ള മാലിന്യങ്ങൾ തോട്ടിലേക്ക് വലിച്ചെറിയുന്ന സാഹചര്യമാണ് ഉള്ളത്. ബന്ധപ്പെട്ട അധികാരികൾ ഇടപ്പെട്ട് ട്രാഫിക് നിയന്ത്രണത്തിനും, ലഹരി ഉപയോഗം നിർത്തിക്കാൻ ആവശ്യമായ പരിശോധനകളും കൂടാതെ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതനുസരിച് ആവശ്യത്തിന് സുരക്ഷയും മറ്റ് ആവശ്യ സേവനങ്ങളും ഉറപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് പിറവം മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അനന്ദു വേണുഗോപാൽ, ബിജോ പൗലോസ്, അമൽ മാത്യു എന്നിവർ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി.
ചിത്രം : ആമ്പൽ വിരിഞ്ഞു നിൽക്കുന്ന ഒലിപ്പുറം ആമ്പൽപ്പാടം.